Followers

Monday, September 3, 2012

സ്നേഹസംവാദം മാസിക 2012 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അലി ചെമ്മാടിന്റെ ലേഖനം




അലി ചെമ്മാട്




2012 മെയ് ലക്കം സ്നേഹസംവാദത്തില്‍ 'യുക്തിവാദികളുടെ വിഭ്രാന്തികള്‍' എന്ന എന്റെ കുറിപ്പിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുക്തിവാദ പ്രചരണവേദി കണ്‍വീനറും യുക്തിവിചാരം മാസിക പത്രാധിപരുമായ എ.വി. ജോസ് എഴുതിയ ലേഖനത്തോടുള്ള പ്രതികരണമാണിത്. കൃത്യമായ റഫറന്‍സോടുകൂടിയാണ് മുന്‍ ലേഖനത്തില്‍ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ലേഖനത്തില്‍ പരിശുദ്ധ ക്വുര്‍ആനിലെ 2:255 ആയത്തിന്റെ പരിഭാഷ ഒഴികെ ഒരു റഫറന്‍സു പോലും നല്‍കാത്ത ജോസിന്റെ മറുപടി അദ്ദേഹത്തിന്റെ മനോവ്യഥകള്‍ കടലാസില്‍ പകര്‍ത്തിയതായാണ് ബോധ്യപ്പെട്ടത്.

നാസ്തിക യുക്തിവാദി ആദര്‍ശം മുന്നോട്ടുവെച്ചത് അദ്ദേഹമോ റിച്ചാര്‍ഡ് ഡോകിന്‍സോ അല്ലായെന്നും, ഡോകിന്‍സിന്റെ പുസ്തകം വിശ്വാസികളില്‍ ഉണ്ടാക്കിയ വിഭ്രാന്തിയില്‍ വെപ്രാളപ്പെട്ട് എഴുതിയതാണ് മുന്‍ ലേഖനം എന്നുമാണ് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.

നാസ്തികതയുടെ തുടക്കക്കാര്‍...



ജോസിന്റെ ലേഖനത്തില്‍ കേരളത്തില്‍ യുക്തിവാദ ചിന്തക്ക് വിത്തിട്ടത് ജോസാണെന്നും അന്താരാഷ്ട്ര തലത്തില്‍ നാസ്തികതക്ക് റിച്ചാര്‍ഡ് ഡോകിന്‍സാണെന്നും മുന്‍ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന ധാരണ പരത്തുന്നുണ്ട്. "കേരളത്തില്‍ യുക്തിവാദത്തിനും നാസ്തിക വാദത്തിനും അടിത്തറയിട്ടതും യുക്തിവാദി പ്രസ്ഥാനം രൂപീകരിച്ചതും എ.വി. ജോസെന്ന ഞാനാണെന്നും ഞാന്‍ യുക്തിവാദിയും നിരീശ്വരവാദിയുമായത് ചെറുപ്പത്തില്‍ ടൈഫോയിഡ് ബാധിച്ചുകിടന്ന സമയത്തുണ്ടായ മതിഭ്രമത്തെ തുടര്‍ന്നാണെന്നും അതിനാല്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനവും യുക്തിവാദവും കേവലം മതിഭ്രമത്തിന്റെ ഉല്‍പന്നങ്ങള്‍ മാത്രമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ലേഖകന്‍ ശ്രമിക്കുന്നു. അതുപോലെ റിച്ചാര്‍ഡ് ഡോകിന്‍സിന് ഒമ്പതാം വയസ്സുമുതല്‍ മതിഭ്രമം ഉണ്ടായിരുന്നെന്നും ആ മതിഭ്രമത്തിന്റെ ഫലം മാത്രമാണ് അദ്ദേഹത്തിന്റെ കൃതിയും നാസ്തിക ചിന്തയും എന്നുമാണ് ലേഖകന്‍ സ്ഥാപിക്കുവാന്‍ യജ്ഞിക്കുന്നത്. ഞാന്‍ ജനിക്കുന്നതിന്റെ മുമ്പുതന്നെ കേരളത്തില്‍ ധാരാളം പ്രഗത്ഭരായ യുക്തിവാദികള്‍ ഉണ്ടായിരുന്നു'' ലേഖകന്‍ തുടരുന്നു.
"റിച്ചാര്‍ഡ് ഡോകിന്‍സിന്റെ കാര്യത്തിലും ലേഖകന് തെറ്റുപറ്റിയിട്ടുണ്ട്. ലോക നാസ്തിക-ദൈവ നിഷേധ ചിന്തകളുടെ സ്ഥാപകന്‍ ഡോകിന്‍സൊന്നുമല്ല. അദ്ദേഹത്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ലോകത്ത് നാസ്തിക ചിന്ത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ചാര്‍വ്വാകനും മറ്റുചില മഹര്‍ഷികളും നാസ്തിക ദര്‍ശനത്തിന്റെ ആചാര്യന്മാരായി അറിയപ്പെടുന്നവരാണ്. പ്രാചീന ഗ്രീക്ക് ചിന്തകളിലും നാസ്തികാശയങ്ങള്‍ ഉണ്ടായിരുന്നു. യൂറോപ്പില്‍ നാസ്തിക വാദം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പ്രബുദ്ധതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇതൊക്കെയാണ് ചരിത്ര വസ്തുതകള്‍ എന്നിരിക്കെ റിച്ചാര്‍ഡ് ഡോകിന്‍സിനെ ആഗോള നാസ്തിക വാദത്തിന്റെ സ്ഥാപകനെന്ന് തോന്നിപ്പിക്കും വിധത്തില്‍ ലേഖകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും ചരിത്രവിരുദ്ധങ്ങളായ മണ്ടത്തരങ്ങളാണ്. യുക്തിവാദ-നിരീശ്വരവാദ ചിന്തകളെ കടന്നാക്രമിക്കാനുള്ള വ്യഗ്രതയില്‍ ലേഖകന് മതിഭ്രമം ബാധിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.''
ജോസിന്റെ ഈ ആരോപണങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് മുന്‍ ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ "കേരളത്തില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള യുക്തിവാദി പ്രസ്ഥാനമായ കേരള യുക്തിവാദി സംഘം രൂപീകരണത്തിന് സാഹചര്യമൊരുക്കികൊടുത്ത വ്യക്തിയും മുടക്കമില്ലാതെ 35 വര്‍ഷം പ്രസിദ്ധീകരിച്ചുവെന്നതില്‍ കേരളത്തിലെ എല്ലാ വിഭാഗം യുക്തിവാദികളും ഏറെ അഭിമാനിക്കുന്ന യുക്തിവിചാരം മാസികയുടെ പത്രാധിപരുമായ എ.വി. ജോസുമായി രാജേഷ് കെ. എരുമേലി, രാജഗോപാല്‍ വാകത്താനം എന്നിവര്‍ നടത്തിയ അഭിമുഖത്തില്‍നിന്നുള്ള ഭാഗമാണ് മുകളില്‍ വായിച്ചത്.''(1)
"ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖനായ നിരീശ്വരവാദ പ്രചാരകന്‍ റിച്ചാര്‍ഡ് ഡോകിന്‍സാണ്. അദ്ദേഹം ലോക നിരീശ്വരത്വത്തിനും പരിണാമവാദത്തിനും വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണ്''(2) 
"അതുപോലെ ഡോകിന്‍സിന് 9ാം വയസ്സുമുതലുണ്ടായ മിഥ്യാധാരണകളും സങ്കല്‍പലോകവുമില്ലായിരുന്നുവെങ്കില്‍ ലോകനാസ്തികതക്കും പരിണാമവാദത്തിനും വര്‍ത്തമാനകാലത്ത് മേല്‍വിലാസമുണ്ടാകുമായിരുന്നില്ല''(3) 
"റിച്ചാര്‍ഡ് ഡോകിന്‍സാകട്ടെ നിരീശ്വരവാദ പ്രചരണത്തിന് അന്താരാഷ്ട്ര തലത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമാണല്ലോ ഏീറ ഉലഹൌശീിെ പോലൊരു കൃതി''(4) 
മുന്‍ ലേഖനത്തില്‍ ഈ നാല് ഉദ്ധരണികളാണ് എ.വി. ജോസിനെയും ഡോകിന്‍സിനേയും അവരുടെ നാസ്തിക ഭൌതിക യുക്തിവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍ എവിടെയും ലോകത്ത് നാസ്തികതയും നിരീശ്വര ഭൌതികവാദവും യുക്തിവാദവും കടന്നുവന്നത് ജോസിലൂടെയും ഡോകിന്‍സിലൂടെയുമാണെന്ന സൂചന പോലുമില്ല. മാത്രമല്ല, ലോക നിരീശ്വര ചിന്താഗതി ഇവര്‍ക്കു മുമ്പേ ഉണ്ടായിരുന്നുവെന്നും ചര്‍വ്വാകനും എപിക്യൂറിയനും മറ്റും തുടങ്ങി വെച്ച നാസ്തിക ഭൌതികവാദം ജോസും ഡോകിന്‍സും ഗവേഷണം നടത്തി കണ്ടുപിടിച്ച തിയറിയാണെന്ന് പറയാന്‍ മാത്രം വിവേകശൂന്യതയൊന്നും എനിക്കില്ല.
"കേരളത്തില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള യുക്തിവാദി പ്രസ്ഥാനമായ കേരള യുക്തിവാദി സംഘം''(5) എന്ന എന്റെ ആദ്യ ലേഖനത്തിലെ ഒറ്റ വാചകത്തില്‍ നിന്നു തന്നെ ഇക്കാര്യം സുതരാം വ്യക്തമാകും. 

സദാചാരം: ധാര്‍മികത



ലേഖകന്‍ സദാചാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നുണ്ട്. "മനുഷ്യരില്‍ ധാര്‍മികതയും സദാചാരവുമൊക്കെ രൂപപ്പെടുന്നതും നിലനിര്‍ത്തുന്നതും മതവും വിശ്വാസവുമാണ് എന്നാണ് വിശ്വാസികള്‍ അവകാശപ്പെടുന്നത്. സദാചാരത്തിന്റെയും ധാര്‍മികതയുടെയും കുത്തക മതവിശ്വാസികള്‍ കയ്യടക്കുന്നു. ബാലിശമാണ് ഈ നിലപാട്. നിരവധി നൂറ്റാണ്ടുകളിലടെ മനുഷ്യന്റെ സാമൂഹിക ജീവിതക്രമത്തെ നിര്‍ണയിച്ചുവരുന്നവയാണ് ധാര്‍മിക സദാചാരമൂല്യങ്ങള്‍. അവ തികച്ചും മതാതീതങ്ങളായ മാനവിക ഉപാധികളാണ്. സത്യം, ധര്‍മം, നീതി, സദാചാരബോധം, കൃത്യനിഷ്ഠ എന്നിവയൊന്നും ഇല്ലെങ്കില്‍ മനുഷ്യരാശിക്ക് നിലനില്‍ക്കാനാവില്ല. മനുഷ്യര്‍ നുണ മാത്രം പറയുന്ന, പരസ്പരം വഞ്ചിക്കുന്ന, അനീതി പ്രവര്‍ത്തിക്കുന്ന, ആരെയും വിശ്വസിക്കാനാവാത്ത, എല്ലാ കൃത്യതകളെയും അതിലംഘിക്കുന്ന ഒരു അവസ്ഥയുണ്ടായാല്‍ ജീവിതം അസാധ്യമായിത്തീരുമെന്ന തികച്ചും സഹജമായ തിരിച്ചറിവില്‍ നിന്നുമാണ് ജീവിതത്തെ നിയന്ത്രിക്കുന്ന മൂല്യങ്ങളുടെയൊക്കെ ആവിര്‍ഭാവം. ഇതെല്ലാം മതങ്ങള്‍ ജനിക്കുന്നതിന് എത്രയോ മുമ്പ് രൂപപ്പെട്ടതാണ്. എന്നിരിക്കെ സദാചാരത്തിന്റെയും ധാര്‍മികതയുടെയും കുത്തക മതങ്ങള്‍ക്കാണെന്ന് പറയുന്നത് കേവലം നിരര്‍ഥകമാണ്, അജ്ഞതയാണ്.''
ലേഖകന്‍ തുടരുന്നു: "മനുഷ്യന് സദാചാരബോധവും ധാര്‍മികബോധവും നല്‍കുന്നത് മതങ്ങളാണ് എന്ന് വാദിക്കുന്ന വിശ്വാസികള്‍ക്കിടയില്‍ നിന്നാണ് കള്ളന്‍മാരും, കൊലപാതകികളും, സ്ത്രീപീഡകരും, തട്ടിപ്പുകാരും, ലൈംഗിക കുറ്റവാളികളും, വഞ്ചകരും, നുണ പറയുന്നവരും, വിശ്വസിക്കാന്‍ കൊള്ളാത്തവരും കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിരിക്കെ മതം ധാര്‍മിക-സദാചാരത്തിന്റെ സ്രോതസ്സും വിശ്വാസികള്‍ സച്ചരിതരുമാണ് എന്ന് പറയുന്നത് കേവലം പച്ചക്കള്ളം മാത്രമാണ്.''
ലേഖകന്‍ ഉള്‍പ്പെടുന്ന നാസ്തിക ഭൌതിക യുക്തിവാദി സമൂഹം ധാര്‍മിക സദാചാരമൂല്യങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവും തനിക്കതില്‍ ഇടപെടാനോ എന്തെങ്കിലും ചെയ്യാനോ കഴിയുന്നില്ല എന്ന കുറ്റബോധവും ഈ പ്രസ്താവനകളില്‍ ദര്‍ശിക്കാന്‍ കഴിയും. എന്നുമാത്രമല്ല, താന്‍ കൂടെ ആ അധാര്‍മിക സദാചാര വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കേണ്ടിവരുന്നല്ലോ എന്ന അധമവികാരവും ആത്മസംഘര്‍ഷവും മനഃസാക്ഷിക്കുത്തും അപകര്‍ഷതയും നല്‍കുന്ന മാനസിക സംഘര്‍ഷങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള വിഫലശ്രമം കൂടി ആ വാക്കുകളില്‍ കാണാം. കേരളത്തിലെ ഭൂരിപക്ഷം യുക്തിവാദികളെയും പിടികൂടിയ ഒരു മാനസിക രോഗമാണിത്. ലേഖകന്‍ വരികള്‍ക്കിടയിലൂടെ പറയാതെ പറയാന്‍ ശ്രമിച്ച ആശയം വ്യക്തമാണ്. 'തങ്ങള്‍ സദാചാര ധാര്‍മികതകള്‍ക്കെതിരു തന്നെ. പക്ഷെ, മതവിശ്വാസികളിലും ധാര്‍മിക സദാചാരമൂല്യങ്ങള്‍ പാലിക്കാത്തവരുണ്ട്. അത്കൊണ്ട് മതവിശ്വാസികള്‍ക്ക് തങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ല.' ഏതൊരു യുക്തിവാദിയോട് തുറന്ന് സംസാരിച്ചാലും ഇത്തരമൊരു വിഷാദരോഗം അയാളെ പിടികൂടിയതായി കാണാന്‍ കഴിയും.
ധാര്‍മികത മതത്തിന്റേതല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത്രയുമെഴുതിയ ലേഖകന്‍ യുക്തിവാദികള്‍ മുന്നോട്ടുവെക്കുന്ന സദാചാര സങ്കല്‍പമെന്തെന്ന് സൂചിപ്പിക്കുക പോലും ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ലേഖകന്റെ ധാര്‍മിക സദാചാരത്തെക്കുറിച്ച വിശദീകരണങ്ങളില്‍ താനുള്‍ക്കൊള്ളുന്ന യുക്തിവാദി സമൂഹത്തിന്റെ ധാര്‍മിക സദാചാര മൂല്യങ്ങളെന്തെന്ന് വിശദീകരിക്കാതിരിക്കാന്‍ കാരണം നേരത്തെ ചൂണ്ടിക്കാട്ടിയ അധമവികാരവും നിരാശയും ആത്മസംഘര്‍ഷവും മനഃസാക്ഷിക്കുത്തും സൃഷ്ടിച്ച മാനസിക വിഹ്വലതകളല്ലാതെ മറ്റെന്താണ്.
നാസ്തിക ഭൌതിക യുക്തിവാദികളുടെ ധാര്‍മിക സദാചാര വീക്ഷണം പരിശോധിക്കപ്പെടേണ്ടിവരുന്നത് ഇവിടെയാണ്. 
ഭൂരിപക്ഷവും വിശ്വാസികളായ കേരളത്തില്‍, ഇന്ത്യയില്‍ നടക്കുന്ന കറ്റകൃത്യങ്ങളില്‍ ആനുപാതികമായി അവരുടെ പങ്ക് കൂടുന്നത് സ്വാഭാവികം. പക്ഷെ പ്രശ്നത്തിന്റെ മര്‍മം യഥാര്‍ഥ വിശ്വാസി സദാചാര വിരുദ്ധ ജീവിതം നയിക്കുന്നില്ല എന്നത് മാത്രമല്ല, അതിന് പ്രോത്സാഹനം നല്‍കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യുന്നില്ലെന്നും അത്തരം ശ്രമങ്ങളെ തങ്ങളുടെ പരിധിയില്‍ നിന്ന് തടയുകയും ചെയ്യുന്നു എന്നിടത്താണ്. തെറ്റുകള്‍ ചെയ്യുന്ന വിശ്വാസി ആ തെറ്റുകള്‍ ചെയ്യുന്നതില്‍ അഭിമാനിക്കുകയോ ന്യായീകരിക്കുകയോ തന്റെ കൂടെയുള്ളവരെ അതിലേക്ക് ക്ഷണിക്കുകയോ ചെയ്യുന്നില്ല. ഇങ്ങനെ ചെയ്യുന്ന വ്യക്തികളെ ആ സമൂഹം ഒരു കാരണവശാലും അംഗീകരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യില്ല. മറിച്ച് അത്തരം തെറ്റുകള്‍ തെറ്റാണെന്ന് പറയുകയും എതിര്‍ക്കുകയും തടയുകയും ചെയ്യുന്നു. 
ഈ കാര്യത്തിലും ലേഖകന്റെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു വസ്തുതകള്‍. ലേഖകനും നാസ്തിക ഭൌതിക യുക്തിവാദികളും അവകാശപ്പെടുന്നത് ധാര്‍മികതയും സദാചാരവും ഓരോ സമൂഹവും അതാത് കാലഘട്ടങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുകയും മാറ്റിത്തിരുത്തുകയും ചെയ്യുമെന്നും, അതിന് മതത്തിന്റെ നിര്‍ദേശങ്ങളും വിധിവിലക്കുകളും ആവശ്യമില്ല എന്നുമാണല്ലോ? എന്നാല്‍ ഇന്നത്തെ കേരളീയ സമൂഹം സദാചാരവും ധാര്‍മികതയുമായി വിലയിരുത്തുന്ന അതിര്‍വരമ്പുകളും അടയാളങ്ങളും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും, വിലക്കുകളുടെയും അതിരുകളുടെയും മതിലുകള്‍ തച്ചുടക്കണമെന്നും, ന്യൂനാല്‍ ന്യൂനപക്ഷമായ തങ്ങള്‍ ധാര്‍മികതയും സദാചാരവുമായി അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കേരളം മാറണമെന്നും പറയുന്നതിലെ അധാര്‍മികതയും സദാചാരരാഹിത്യവും തിരിച്ചറിയാനുള്ള വിവേകവും സമചിത്തതയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെപോയി!
ലേഖകന്റെ സദാചാര പ്രസംഗത്തിലെ വൈരുധ്യവും വിവേകശൂന്യതയും കാപട്യവും വ്യക്തമാകാന്‍ മുകളിലെ വിശദീകരണങ്ങള്‍ തന്നെ ധാരാളമാണ്. എങ്കിലും അദ്ദേഹത്തിന്റെ സദാചാര പ്രസംഗം എത്ര ബാലിശമാണെതിന് അല്‍പം വിശദീകരണം നന്നായിരിക്കും.
ധാര്‍മിക സദാചാര വിഷയത്തില്‍ ലേഖകന്‍ വിശ്വാസികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ യുക്തിവാദി മാതൃക വായനക്കാരുമായി പങ്കുവെക്കുന്നത് നന്നായിരിക്കും. ലേഖകന്റെ മാതൃകാ പുരുഷന്‍ എം.സി. ജോസഫാണല്ലോ. എം.സി. ജോസഫിനെ ലേഖകന്‍ പരിചയപ്പെടുത്തുന്നു, രാജേഷ് കെ. എരുമേലി, രാജഗോപാല്‍ വാകത്താനം എന്നിവര്‍ യുക്തിവിചാരം മാസികക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലൂടെ. "യുക്തവാദി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരുടെ സമരപഥമാണ് ഏറെ ആകര്‍ഷിച്ചിട്ടുള്ളതും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതും?
യുക്തിവാദികളുടെ താത്ത്വികാചാര്യനാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. യുക്തിവാദികളുടെ പ്രായോഗികാചാര്യനാണ് എം.സി. ജോസഫ്. ഇവര്‍ രണ്ടുപേരുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്.''(6) "ലോക പ്രശസ്ത യുക്തിവാദിയായ എ.ടി. കോവൂരിനെയും കേരള യുക്തിവാദികളുടെ ആചാര്യനായ എം.സി. ജോസഫിനെയും ഞാന്‍ നിത്യവും സ്മരിക്കാറുണ്ട്. ഇവരുടെ യുക്തിവാദ രംഗത്തുള്ള ജീവിത സമര്‍പ്പണവും ശാസ്ത്രീയ വീക്ഷണവും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.''(7) എന്ന് അതേ അഭിമുഖത്തില്‍ തന്നെ കാണാം.
ഇതുപോലെ എം.സി. ജോസഫിനെ അവസരത്തിലും അനവസരത്തിലും ലേഖകന്‍ പുകഴ്ത്തുന്നത് യുക്തിവിചാരം വായനക്കാര്‍ക്ക് അറിയാവുന്നതാണ്. എം.സിയെയാണല്ലോ ലേഖകന്‍ യുക്തിവാദികളുടെ മാതൃകാ പുരുഷനായി വിഗ്രഹവല്‍കരിച്ചത്. ആ പ്രായോഗിക മാതൃക എങ്ങനെ, എന്ന് മനസ്സിലാക്കിയാല്‍ കേരള യുക്തിവാദം പ്രായോഗികമായി എന്താണെന്ന വ്യക്തമായ ചിത്രം ലഭിക്കും.
"യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും ന്യായമായ പ്രയോജനമുണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് യുക്തിവാദികള്‍''(8) ഇതാണ് യുക്തിവാദത്തിന്റെ പ്രയോഗിക മാതൃക. യുക്തിവാദിക്ക് എന്തും ചെയ്യാം. അവര്‍ക്ക് സാമുദായിക സാമൂഹിക ബാധ്യതകളൊന്നുമില്ല. സമൂഹത്തില്‍ തനിക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് തോന്നിയാല്‍ കൂടെകൂടിയായി ഏത് മതാചാരവും അനുഷ്ഠിച്ച് ആ മതങ്ങളുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ ചതിയില്‍ പിടിച്ചുപറ്റാം. മാത്രമല്ല, തന്റെ നാസ്തിക യുക്തിവാദം ഉന്നതമെന്ന് വരുത്താന്‍ മതത്തിന്റെ കുപ്പായമിട്ട് യുക്തിവാദിക്ക് മതത്തിന്റെ പേരില്‍ ഏത് വൃത്തികേടുകളും എന്ത് തെമ്മാടിത്തവും ചെയ്ത് മതത്തിന്റെ കണക്കിലെഴുതി ചേര്‍ക്കാം. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും താന്‍ അതിന്റേയാളെന്ന നിലയില്‍ ഇടപെട്ട് വിശ്വാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തും മുന്നോട്ടുപോയി തന്റെ ജീവിതം പരമാവധി ആസ്വദിക്കാം.
മതങ്ങളുടെ അരികുപറ്റി, വിശ്വാസി സമൂഹത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ചെയ്ത സൌകര്യങ്ങള്‍ ചൂഷണം ചെയ്ത് മുന്നേറാനുള്ള നിര്‍ദേശം മലയാളത്തിലെ ആധുനിക യുക്തിവാദാചാര്യന്‍ സി. രവിചന്ദ്രനും ഉപദേശിക്കുന്നുണ്ട്. രവിചന്ദ്രന്റെ ഈ നിര്‍ദേശം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല. ലോക നാസ്തികതയുടെ ബ്രാന്റ് അംബാസിഡര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഏീറ ഉലഹൌശീിെ എന്ന കൃതിയെ അധികരിച്ച് രവിചന്ദ്രന്‍ സി. എഴുതിയ നാസ്തിനായ ദൈവത്തിന്റെ ആഹ്വാനമാണ്.
"വേണമെങ്കില്‍ അവരുടെ (വിശ്വാസികളുടെ-ലേഖകന്‍) സാംസ്കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതേയുള്ളൂ''(9) 
എം.സി ജോസഫ് പണ്ട് പറഞ്ഞതിന്റെ പുതിയ പതിപ്പ്. മതത്തിന്റെ സാമൂഹ്യ സാംസ്കാരിക ആരാധനാ കൂട്ടായ്മകളില്‍ നുഴഞ്ഞുകയറി അവരുടെ സാമൂഹ്യ സംവിധാനങ്ങള്‍ പരമാവധി ചൂഷണം ചെയ്ത് ജീവിതം ആസ്വദിക്കുക. മതത്തിലൂടെ തനിക്ക് ലഭിക്കാവുന്ന സാമൂഹ്യ സുരക്ഷയും സാംസ്കാരികസ്വത്വവും കരസ്ഥമാക്കി അതില്‍ കയറിക്കൂടി മതത്തിനുള്ളിലും മതങ്ങള്‍ തമ്മിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി മതത്തെയും വിശ്വാസികളെയും നശിപ്പിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഇത്തരക്കാര്‍ക്ക് മടിയൊന്നും കാണില്ല. മതങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ അനുയായികള്‍ തമ്മിലോ പ്രശ്നമുണ്ടാക്കി അതില്‍നിന്ന് തനിക്ക് ലാഭം കൊയ്യുന്നതില്‍ ഇവര്‍ക്കെന്ത് പ്രശ്നമാണുള്ളത്. എം.സിയുടെ ആഹ്വാനം അതുതന്നെയല്ലേ. മതത്തിന്റെ അരികുപറ്റി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്ന യുക്തിവാദികള്‍ സമൂഹത്തിലെ നിത്യ കാഴ്ചകളാണ്.
ഇത്തരം ഒരു ചൂഷണത്തിന്റെ സചിത്ര വിശദീകരണം യുക്തിവിചാരം മാസിക 2010 ഒക്ടോബര്‍ ലക്കം പേജ് 30ല്‍ ലേഖകന്‍ എ.വി. ജോസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ കേരളത്തിലെ പ്രഥമ യുക്തിവാദികളടക്കം എല്ലാ പ്രധാന യുക്തിവാദികളും പങ്കെടുത്തിട്ടുമുണ്ട്. ഒരു വ്യക്തിയെക്കുറിച്ചുള്ള വാര്‍ത്തയായതുകൊണ്ട് ഇവിടെ കുറിക്കുന്നില്ല. ലേഖകന്‍ എ.സി. ജോസിന് പ്രസ്തുത സംഭവം റഫര്‍ ചെയ്ത് മനസ്സിലാക്കാവുന്നതേയുള്ളൂ.
എം.സി. ജോസഫിന്റെ മുമ്പ് ഉദ്ധരിച്ച നിര്‍ദേശം ലേഖകന്റെ ആരോപണത്തിനുള്ള വ്യക്തമായ മറുപടിയാണ്. ലേഖകന്‍ ചോദിച്ചല്ലോ കുറ്റവാളികള്‍ എന്തുകൊണ്ട് മതവിശ്വാസികളില്‍ നിന്നുണ്ടാവുന്നത് എന്ന്. മതവിശ്വാസികളില്‍ കടന്നുകൂടിയ ഭൌതികവാദികളാണ് മതത്തെ അപമാനിക്കാന്‍ വൃത്തികേടുകളും അധാര്‍മികതയും സദാചാരരാഹിത്യവുംചെയ്യുന്നത് എന്നതാണ് അതിനുള്ള ഉത്തരം.
നാസ്തിക ഭൌതിക യുക്തിവാദികള്‍ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെയാകും? അതിനുള്ള മാതൃകയും ലേഖകന്റെ സ്വന്തം പത്രാധിപത്യത്തിലിറങ്ങുന്ന യുക്തിവിചാരം വ്യക്തമായി വരച്ചുതരുന്നുണ്ട്. "ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അഞ്ചാം വാര്‍ഡില്‍ മതമൌലികവാദികള്‍ക്ക് സ്വാധീനമുള്ളതും എതിര്‍കക്ഷികള്‍ക്കൊന്നും കടന്നുചെല്ലാന്‍ പറ്റാത്തതുമായ ഒരു താലിബാന്‍ മോഡല്‍ ഏരിയയിലാണ് എന്റെ ഭാര്യ .......... മത്സരിച്ചത്. മൂന്നും നാലും തവണ വോട്ടര്‍മാരെ നേരിട്ട് അഭ്യര്‍ഥിച്ചിട്ടുപോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മത്സരിച്ച മൌലിക വനിതാ സ്ഥാനാര്‍ഥിയാണ് അവിടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചത്.(10) 
കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി നേതാവും യുക്തിവിചാരം മാസികയിലെ സ്ഥിരം കോളമിസ്റുമായ ടിയാന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ അസഹിഷ്ണുവായെഴുതിയ വരികളാണ് നാം വായിച്ചത്. ആ സ്ത്രീയോടുള്ള ബഹുമാനം കാരണം അവരുടെ പേരൊഴിവാക്കുന്നു. ഒരുപക്ഷെ ആ സ്ത്രീ കോളമിസ്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കേണ്ടിവന്നതായേക്കാം. അഞ്ചാം വാര്‍ഡില്‍ ജയിച്ച വനിതാ സ്ഥാനാര്‍ഥിയെ കോളമിസ്റ് പരിചയപ്പെടുത്തിയത് 'മൌലിക വനിതാ സ്ഥാനാര്‍ഥി' എന്നാണല്ലോ! ആ സ്ഥാനാര്‍ഥിക്ക് ഒരു സ്ഥാനാര്‍ഥിയാകാനുള്ള എല്ലാ മൌലിക ഗുണങ്ങളും മൌലികാവകാശവും ഉണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്ക് അത്തരം മൌലികതയെന്തെങ്കിലും ഉള്ളതായി പ്രസ്തുത ലേഖകന്‍ ഒരിടത്തും പറയുന്നുമില്ല. ആ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്കുള്ള പ്രത്യേകത അദ്ദേഹത്തിന്റെ ഭാര്യ എന്നത് മാത്രമാണ്. അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയുടെ 'മൌലിക' ഗുണങ്ങള്‍ മനസ്സിലാക്കി കോളമിസ്റിന്റെ ഭാര്യ എന്ന ഒറ്റ പ്രത്യേക മാത്രമുള്ള അദ്ദേഹത്തിന്റെ ഭാര്യയെ പരാജയപ്പെടുത്തിയത് വോട്ടര്‍മാരുടെ പ്രബുദ്ധത വ്യക്തമാക്കുന്നു. അത് മനസ്സിലാക്കാനുള്ള പക്വതപോലും കോളമിസ്റിനില്ലാതെ പോയി!
കോളമിസ്റ് തുടരുന്നു: "മൌലികവാദിയുടെ സ്ഥാനാര്‍ഥിക്കെതിരായി വോട്ടുചെയ്യാന്‍ വാര്‍ഡില്‍ 10 ലക്ഷത്തോളം രൂപ വാരി വിതറിയിട്ടും രക്ഷകിട്ടാത്ത അവസ്ഥയാണ് അടുത്ത വാര്‍ഡിലും ഉണ്ടായത്''(11)
ആയിരം വോട്ടര്‍മാരാണ് ശരാശരി ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ ഉണ്ടാവുക. അത്തരം ഒരു വാര്‍ഡില്‍ പ്രതിവോട്ടര്‍ക്ക് ആയിരം രൂപ ചെലവഴിച്ചിട്ടും തന്റെ യുക്തിവാദി സ്ഥാനാര്‍ഥി ജയിച്ചില്ല എന്ന പരിഭവം പറയുന്ന കോളമിസ്റ്, ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥിക്ക് കേവലം അയ്യായിരം രൂപയേ പ്രചരണത്തിന് ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന കാര്യം വിസ്മരിച്ചിരിക്കുന്നു. അതിന് കൃത്യമായ കണക്ക് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ബോധിപ്പിക്കേണ്ടതുണ്ട്. അത്തരം ഒരു സ്ഥലത്താണ് എതിര്‍ സ്ഥാനാര്‍ഥി മത വിശ്വാസി ആയിരിക്കാമെന്നതിനാല്‍ തോല്‍പിക്കാന്‍ ഒരു മില്യണ്‍ രൂപ ഇദ്ദേഹം ചെലവഴിച്ചത്! ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്. ഇത്തരം യുക്തിവാദികള്‍ അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ ആണ് മത്സരിക്കുന്നതെങ്കില്‍ എത്ര കോടി രൂപ ഇവര്‍ ചെലവഴിക്കും. മാത്രമല്ല, ഇത്രയും വലിയ തുക ചെലവഴിച്ച ഇവരൊക്കെ തെരഞ്ഞെടുക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. പിന്നെ നമ്മുടെ ജനാധിപത്യത്തിനും ഭരണകൂടത്തിനും നിയമ വ്യവസ്ഥക്കും എന്തായിരിക്കും വില.
ലേഖകന്‍ ജോസ് കണ്‍വീനറായ യുക്തിവാദ പ്രചരണവേദി പ്രസിദ്ധീകരിച്ച, ഏറ്റുമാനൂര്‍ ഗോപാലന്‍ എഴുതിയ യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നത് യുക്തിവാദികള്‍ സമൂഹത്തില്‍ എങ്ങനെ ഇടപഴകണമെന്നും ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകം എന്ന നിലക്കാണ്. ആ പുസ്തകം പഠിക്കുന്നതിന് മുമ്പ് അതിന്റെ രചയിതാവിനെ പരിചയപ്പെടാം. "ശ്രീ ഏറ്റുമാനൂര്‍ ഗോപാലന്‍ വായനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്. യുക്തിവാദത്തെക്കുറിച്ച് സമര്‍ഥമായും സമഗ്രമായും ശാസ്ത്രീയമായും അനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. നിയമപരിജ്ഞാനത്തില്‍ അദ്ദേഹത്തിനുള്ള അഗാധമായ പാണ്ഡിത്യം തെളിയിക്കുന്ന ഒരു ബ്രഹത് ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്'' "...ഇന്ന് ശ്രീ. ഏറ്റുമാനൂര്‍ ഒരു മജിസ്ട്രേറ്റാണ്.''(12)
ലേഖകനെ മറ്റൊരു സ്ഥലത്ത് പരിചയപ്പെടുത്തുന്നത് കൂടി വായിച്ചാല്‍ അദ്ദേഹം യുക്തിവാദി സാഹിത്യശാഖക്ക് നല്‍കിയ സംഭാവനകളും സേവനങ്ങളും വ്യക്തമാകും.
"അതുപോലെതന്നെ ചില പ്രത്യേക വിഷയങ്ങളില്‍ ആവശ്യമായ ലേഖനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍, തന്റെ മറ്റ് ജോലികളൊക്കെ മാറ്റിവെച്ച് അവ എഴുതിതന്ന സുഹൃത്താണ് ഏറ്റുമാനൂര്‍ ഗോപാലന്‍. രണ്ടുപേരും (മറ്റൊന്ന് ജോസഫ് ഇടമറുക്-ലേഖകന്‍) യുക്തിവാദി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായതുകൊണ്ട് പ്രത്യേകം നന്ദി പറയുന്നില്ല''(13) 
യുക്തിവാദികള്‍ക്കിടയില്‍ ഇത്രയേറെ പ്രശസ്തനായ, മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്വമുള്ള ഗോപാലന്‍ തന്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും കൃത്യനിര്‍വഹണങ്ങളും അവഗണിച്ച് യുക്തിവാദികള്‍ക്കുവേണ്ടി സമര്‍ഥവും സമഗ്രവും ശാസ്ത്രീയവുമായ ലേഖനങ്ങള്‍ എഴുതുകയായിരുന്നുവെന്നത് അയാള്‍ വഹിച്ച സ്ഥാനത്തിന്റെ ഔന്നത്യവും ഉത്തരവാദിത്വവും ഓര്‍ത്തെങ്കിലും ഒഴിവാക്കേണ്ടതായിരുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല, തന്റെ കൃത്യനിര്‍വഹണത്തിലും ഉത്തരവാദിത്വത്തിലും വെള്ളം ചേര്‍ത്ത് അദ്ദേഹമെഴുതി സമൂഹത്തില്‍ പ്രചരിപ്പിച്ചതെന്തെന്നൂകൂടി അറിഞ്ഞാലേ യുക്തിവാദിയുടെ യഥാര്‍ഥ മുഖം വെളിച്ചം കാണൂ.
"മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. 'അരുതു'കളുടെ അതിര് ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരികയില്ല.''(14) 
ഇത്രയും ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിയമ പണ്ഡിതന്‍ യുക്തിവാദിയായാല്‍ അയാള്‍ക്ക് എത്ര അധഃപതിക്കാം എന്നതിനുള്ള തെളിവുകൂടിയാണ് ഗോപാലന്റെ ഈ വരികള്‍. രാജ്യത്തെ പൌരന്റെ അവകാശം സംരക്ഷിച്ചുകിട്ടാന്‍ ആശ്രയിക്കുന്ന കോടതിയിലെ ഒരു മജിസ്ട്രേറ്റ്, അയാള്‍ യുക്തിവാദിയാണെങ്കിലും അയാളുടെ സ്ഥാനം മറക്കാന്‍ പാടില്ലായിരുന്നു. അയാള്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളും ഉത്തരവാദിത്വങ്ങളും അവഗണിച്ച് ഇത്തരം നിയമവിരുദ്ധവും സാമൂഹ്യദ്രോഹപരവുമായ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും പഠിപ്പിക്കാനും തന്റെ വിലപ്പെട്ട സമയം ചെലവഴിച്ചുവെന്നത് എത്രമാത്രം വലിയ അപരാധവും അധാര്‍മികതയുമല്ല! 
അദ്ദേഹം നല്‍കിയ സന്ദേശമെന്താണ്. മദ്യപിച്ച് കൂത്താടുക, പണമുണ്ടാക്കാന്‍ അധ്വാനിക്കാതെ കൊള്ളയും മോഷണവും കളവും കരിഞ്ചന്തയും അഴിമതിയും തട്ടിപ്പുകളും നടത്തുക. അണികളുടെ കാമവെറി പൂര്‍ത്തീകരിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കുക. ഗോപാലനെ പോലുള്ള യുക്തിവാദികള്‍ നിയമവാഴ്ചയുടെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിച്ചാല്‍ നമ്മുടെ നിയമവ്യവസ്ഥയുടെ അവസ്ഥ എന്താകും. മജിസ്ട്രേറ്റ് തന്നെ തന്റെ കാര്യനിര്‍വഹണത്തില്‍ വെള്ളവും മായവും ചേര്‍ത്ത് തന്റെ ആദര്‍ശ പ്രചരണത്തിനുള്ള ലേഖന പുസ്തക രചനക്ക് ആ സമയം ചെലവഴിക്കുക എന്ന ചതിയും വഞ്ചനയും ചെയ്യുക. ആ ചതിയിലൂടെയും വഞ്ചനയിലൂടെയും ലഭിക്കുന്ന സമയം സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുന്ന, സദാചാര ധാര്‍മിക മൂല്യങ്ങളെ നശിപ്പിക്കുന്ന തെറ്റുകള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുക! ഇദ്ദേഹം തീര്‍ച്ചയായും പറയുന്നത് പ്രാവര്‍ത്തികമാക്കിയ ആത്മാര്‍ഥതയുള്ള യുക്തിവാദിതന്നെയാണ്. താന്‍ എന്ത് സന്ദേശമാണോ സമൂഹത്തിന് നല്‍കുന്നത്, ആ സന്ദേശം തന്റെ ജീവിതത്തിലും പരമാവധി പകര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ് ഗോപാലന്റെ പ്രത്യേകത. 
ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ യുക്തിവാദികളുടെ ധാര്‍മിക സദാചാര പാഠങ്ങളിലുണ്ട്. അവയില്‍നിന്ന് രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍കൂടി പരിശോധിക്കാം. "ഉഭയസമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും നാം അംഗീകരിച്ചേ മതിയാകൂ. അതാണ് ശാസ്ത്രീയമായ നിലപാട്''(15) ഇതുതന്നെ അല്‍പംകൂടി വിശദമായി:
"ഉഭയസമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികള്‍ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂര്‍ത്തീകരിക്കാനുള്ള അവകാശമുണ്ട്. വിവാഹം ലൈംഗിക ബന്ധത്തിനൊരു തടസ്സമാകരുത്. മനുഷ്യ സമൂഹത്തിന്റെ ആദ്യകാലങ്ങളില്‍ സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുമായിരുന്നു. പിന്നീടാണ് പുരോഹിത വര്‍ഗവും ദൈവങ്ങളും ആരാധനകളും വിവാഹ സമ്പ്രദായങ്ങളുമൊക്കെ ഉരുത്തിരിഞ്ഞുവന്നത്.(16) 
യുക്തിവാദികളുടെ മിതമായ ലൈംഗികതാ നിലപാടാണിത്. വിവാഹം നടന്നോട്ടെ. പക്ഷെ ലൈംഗികത ഭാര്യ ഭര്‍ത്താക്കന്മാരില്‍ ഒതുങ്ങരുത്. അത് പുറത്തേക്കിറക്കണം. വിവാഹം ലൈംഗികതക്കുള്ള മാനദണ്ഡമായി എടുത്തുകൂടാ. ഇതെല്ലാം നിങ്ങള്‍ക്ക് പറയാം, പ്രോത്സാഹിപ്പിക്കാം. നിങ്ങളുടെ സാമൂഹ്യ സംവിധാനത്തിനകത്ത് പ്രയോഗവല്‍കരിക്കാം. പക്ഷെ, അത് ശാസ്ത്രീയ രീതിയാണ്. അതാണ് പ്രകൃതിദത്ത നിലപാട് എന്നെല്ലാം പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രകൃതിയെയും ശാസ്ത്രത്തെയും സംബന്ധിച്ച് യഥാര്‍ഥ വിവരവും വിജ്ഞാനവും കാഴ്ചപ്പാടുകളുമുള്ള ഒരു സംസ്കൃതസമൂഹം കേരളത്തിലും ലോകത്തുതന്നെയും ഉണ്ടെന്ന തിരിച്ചറിവെങ്കിലും ഇത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉള്‍ക്കൊള്ളേണ്ടിയിരുന്നു. 
തങ്ങളുടെ പൂര്‍വികാചാര്യന്‍ ചര്‍വ്വാകനാണെന്ന കാര്യമാണ് ലേഖകന്‍ പറഞ്ഞത് "ഇന്ത്യയില്‍തന്നെ ചാര്‍വ്വാകനും മറ്റു ചില മഹര്‍ഷികളും നാസ്തിക ദര്‍ശനത്തിന്റെ ആചാര്യന്‍മാരായി അറിയപ്പെടുന്നവരാണ്'' ആ ചാര്‍വ്വാകമുനിയുടെ അനാശാസ്യ ഉപദേശങ്ങള്‍ യുക്തിവാദികളുടെ പാഠപുസ്തകം/അടിസ്ഥാന ഗ്രന്ഥം (യുക്തിദര്‍ശനം, എ.ടി കോവൂര്‍ ട്രസ്റ്, കോഴിക്കോട്) വിവരിക്കുന്നു. "അന്ത്യത്തില്‍ യാതൊന്ന് ആനന്ദത്തെ പ്രദാനം ചെയ്യുന്നുവോ, അത് നിര്‍വഹിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. മുനിയായ വ്യാസന്‍പോലും പറയുന്നത് കാമവിവശയായ സ്ത്രീയെ തൃപ്തിപ്പെടുത്തണം എന്നാണ്. ബ്രാഹ്മണരുടെ മുഖ്യദേവനായ ചന്ദ്രന്‍ തന്റെ ഗുരുവായ ബൃഹസ്പതിയുടെ ഭാര്യ-താരയെ-പ്രാപിക്കുന്നതില്‍ ഒട്ടും വൈമനസ്യം കാട്ടിയിട്ടില്ല. ഗൌതമ പത്നിയായ അഹല്യയും ഇന്ദ്രനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിയാത്തവരുണ്ടോ? അതുകൊണ്ടുതന്നെ ലൈംഗികമായി ദരിദ്രനാകേണ്ട യാതൊരു ആവശ്യവുമില്ല. ഇഷ്ടമനുസരിച്ച് ഏത് സുഖവും അനുഭവിക്കുക. ബലാല്‍കാരമായി ചെയ്യുന്നതൊന്നും പാപമല്ലെന്നാണ് മനു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അല്ലയോ ദേവജ്ഞരെ, സ്വച്ഛന്ദം ആനന്ദകര്‍മങ്ങള്‍ അനുഷ്ഠിച്ചാലും. ശ്രുതി വിലക്കുകളാണ് പ്രശ്നമെങ്കില്‍ അത് നിസ്സാരമാണ്. മഹാത്മാക്കള്‍ തന്നെ ശ്രുതികളുടെ വിലക്കുകളെ പലതരത്തില്‍ വിഗണിക്കാറുണ്ട്. സുഖപ്രദായിനിയാണെങ്കില്‍ അത് നേടുന്നതിന് ബുദ്ധിപരമായ വിശദീകരണവും ഉചിതംതന്നെ. കാമദേവന്‍ ഇന്ദ്രാദികളെ പോലെ ഒരു ദേവന്‍ തന്നെയില്ലേ''(17)
ആചാര്യന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ശിരസാവഹിക്കുന്ന അനുയായിവൃന്ദം. കൂടുതല്‍ വിശദീകരണമേതും ആവശ്യമില്ലാത്ത നിര്‍ദേശങ്ങള്‍. യുക്തിവാദികളുടെ ധാര്‍മിക സദാചാര നിര്‍ദേശങ്ങളാണ് നാം വായിച്ചത്. കുടുംബത്തിന് പുറത്തുതന്നെ ലൈംഗികത. അതിന്റെ ലക്ഷ്യമോ അതിരുകളില്ലാത്ത ആനന്ദം. ജീവിതലക്ഷ്യം തന്നെ ഉന്നതമായ ആനന്ദം.
ലോക നാസ്തികതയുടെ വര്‍ത്തമാനകാല വക്താവ് ഡോകിന്‍സിന്റെ ബ്രിട്ടണിലെ ബസ് കാമ്പയിന് നാസ്തിക ലോകം ഏറെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിലെ പരസ്യവാചകം ഇതാണ്. "There's probably no God. Now stop worrying and enjoy your life'’ഇതേകാര്യംതന്നെ അല്‍പം പരിണാമത്തോടെ കേരളത്തില്‍ ശാസ്ത്രത്തിന്റെ കുപ്പായമിട്ട് യുക്തിവാദ നാസ്തിക പ്രചരണം നടത്തുന്ന സയന്‍സ് ട്രസ്റ് പ്രചരിപ്പിക്കുന്നു. അവര്‍ ഇറക്കിയ ടീ ഷര്‍ട്ടില്‍ ആലേഖനം ചെയ്ത വരികള്‍ "No God, Now stop worrying and enjoy your life'' അതെ തങ്ങളുടെ ജീവിത ലക്ഷ്യം സുഖിക്കാന്‍ മാത്രമാണെന്ന് നെഞ്ചത്തെഴുതി ഒട്ടിച്ചുനടക്കുന്നവര്‍.
ആ സുഖത്തിന് കുടുംബം തടസ്സമായിക്കൂടാ. ലൈംഗികതക്ക് ഏതെങ്കിലും അതിര്‍വരമ്പുകളുണ്ടായിക്കൂടാ. സാമ്പത്തിക ബുദ്ധിമുട്ട് ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായിക്കൂടാ. അതിന് പരിഹാരം മോഷണമോ കൊള്ളയോ ചതിയോ വഞ്ചനയോ തട്ടിപ്പോ അഴിമതിയോ ഒന്നും പ്രശ്നമല്ല. തങ്ങള്‍ക്കിച്ചിക്കുന്ന ഭരണസംവിധാനം സ്ഥാപിക്കാന്‍ ഏത് നികൃഷ്ടമാര്‍ഗങ്ങളും സ്വീകരിക്കാം. വോട്ടുകള്‍ വിലകൊടുത്ത് വാങ്ങിയും തങ്ങളുടെ ലക്ഷ്യം നേടാം.
തങ്ങളുടെ സമൂഹത്തില്‍ പുരുഷന്‍ മാത്രം മതി എന്നും അവര്‍ കല്യാണം കഴിക്കുകയോ സന്താനങ്ങളെ ഉല്‍പാദിപ്പിക്കുകയോ വേണ്ടെന്നും നിര്‍ദേശമുണ്ട്. അത്തരം പുരുഷന്‍മാര്‍ ലൈംഗികതയില്‍നിന്ന് അകന്ന് നില്‍ക്കാനൊന്നും പറയുന്നില്ല. അവരുടെ കാമപൂര്‍ത്തീകരണത്തിനുള്ള നിര്‍ദേശം അതിലേറെ നികൃഷ്ടമാണ്. "വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നിയമത്തിന് പിടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം''(18) തങ്ങളുടെ അണികള്‍ക്ക് വ്യഭിചാരം മാത്രമല്ല, ബലാല്‍സംഗങ്ങളും പീഡനങ്ങളും വരെ നടത്താനുള്ള നിര്‍ദേശം. എന്നിട്ടും ഇവര്‍ ധാര്‍മിക സദാചാര പ്രസംഗം നടത്തുന്നു. ചെകുത്താന്‍ വേദമോതുന്നത് പോലെ. ഇത്രയും ഉദ്ധരണികളില്‍നിന്ന് ധാര്‍മികത മതത്തിന്റെതാണോ യുക്തിവാദത്തിന്റെതാണോ എന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്.

പടച്ചവനെ പടച്ചതാര്? അഥവാ പ്രപഞ്ചമെന്നാല്‍ ഭൂമിയിലെ ഏതാനും ജൈവപദാര്‍ഥങ്ങള്‍ മാത്രം!



മുന്‍ ലേഖനത്തിലെ പ്രതിപാദ്യ വിഷയമല്ലെങ്കില്‍ പോലും ലേഖകന്‍ തന്റെ ലേഖനത്തില്‍ ഏറെ ആവേശത്തോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. "സ്നേഹ സംവാദത്തില്‍ പലതവണ ആവര്‍ത്തിച്ച് പ്രയോഗിച്ചുകാണുന്ന വാക്കാണ് പടച്ചവന്‍ എന്നത്. ആരാണ് പടച്ചവന്‍. ഇന്ന് ഈ ഭൂമുഖത്ത് കാണുന്ന മരങ്ങളോ ചെടികളോ പക്ഷികളോ മൃഗങ്ങളോ മനുഷ്യരോ ഒന്നും ഏതെങ്കിലും പടച്ചവന്‍ ഉണ്ടാക്കിയതല്ല. ഇവയുടെയെല്ലാം പടച്ചോനെയും പടച്ചോത്തിയേയും നമുക്കെല്ലാം അറിയാം. അവയൊക്കെ പരിണാമ-പ്രത്യുല്‍പാദന പ്രകൃതി മാര്‍ഗങ്ങളിലൂടെ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളവയാണ്. എന്നിരിക്കെ പടച്ചവന്‍ എന്ന വാക്ക് ആരെ കുറിച്ചാണ് പ്രയോഗിച്ചിരിക്കുന്നത്?'' ലേഖകന്‍ പ്രപഞ്ചത്തെ ഭൂമിയിലെ സസ്യങ്ങളിലും ഏതാനും ജീവിവര്‍ഗങ്ങളിലും പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന ദുരന്തമാണ് ഇവിടെ ദര്‍ശിക്കാനാകുന്നത്. അദ്ദേഹം പടച്ചവനെക്കുറിച്ച് കളിയാക്കാന്‍ ചോദിച്ച ചോദ്യം അദ്ദേഹത്തിന്റെ സങ്കുചിത മാനസിക നിലവാരം വിളിച്ചോതുന്നു. ഇന്ന് കണ്ടെത്താന്‍ സാധിച്ച പ്രപഞ്ച ചിത്രത്തില്‍ ഭൂമിയുടെ സ്ഥാനം, നാം കാണുന്ന ഒരു മണല്‍തരിയുടെയോ ഒരു തന്മാത്രയുടെയോ മാത്രം സ്ഥാനമേയുള്ളൂ വലിപ്പത്തിന്റെ കാര്യത്തില്‍. ആ ഭൂമിയിലെ ജൈവലോകം ആര് സൃഷ്ടിച്ചു എന്ന ചര്‍ച്ചതന്നെ ലേഖകന്റെ പ്രപഞ്ച സങ്കല്‍പത്തിലെ സങ്കുചിത ചിന്ത വ്യക്തമാക്കുന്നു. മുന്‍ ലേഖനത്തില്‍ അദ്ദേഹത്തിന്റെ പ്രപഞ്ച ധാരണ നാം ചര്‍ച്ച ചെയ്തതാണ്. അതിലും എത്രയോ കുടുസ്സായി ഈ ലേഖനത്തിലെ അദ്ദേഹത്തിന്റെ പ്രപഞ്ച സങ്കല്‍പം!
മരങ്ങളും പക്ഷികളും മൃഗങ്ങളും മനുഷ്യരും പരിണാമത്തിലൂടെ രൂപപ്പെട്ടുവെന്നാണല്ലോ ലേഖകന്റെ അനുമാനം. പരിണാമവാദം ഇന്ന് ശാസ്ത്രലോകം തള്ളിക്കളഞ്ഞ കേവലം നാസ്തിക ഭൌതിക യുക്തിവാദികളുടെ ആശയും സ്വപ്നവും അന്ധവിശ്വാസവും മാത്രമാണ്. പരിണാമത്തെ കുറിച്ച് നിയതമായ ശാസ്ത്ര മാര്‍ഗങ്ങളിലൂടെ യാതൊരു വിശദീകരണവും നല്‍കാന്‍ കഴിയാത്തത് നവ ഡാര്‍വിനിസത്തിന്റെ ബ്രാന്റ് അംബാസിഡറായ ഡോകിന്‍സിനിനേയും സഹപ്രവര്‍ത്തകരേയും ഏറെ ക്ഷീണിപ്പിക്കുന്നുണ്ട്. 
നവ ഡാര്‍വിനിസത്തെക്കുറിച്ച് പല യുക്തിവാദികള്‍ക്കും കേട്ടറിവുപോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. പരിണാമം വിശ്വാസസംഹിതയായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമൂഹമുണ്ട്. അന്ധവിശ്വാസമനുസരിച്ച് ജീവിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. പക്ഷെ അതിനെ ശാസ്ത്രീയമെന്ന ലേബലൊട്ടിച്ച് മാര്‍ക്കറ്റ് ചെയ്യുന്നത് ശാസ്ത്രലോകത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അനീതിയും അധാര്‍മികതയുമല്ലാതെ മറ്റെന്താണ്. 
പരിണാമവും ജീവജാതികളുടെ ഉല്‍പത്തിയും പോകട്ടെ, കേവലം ഒരു ജൈവകോശം അഥവാ ജീവന്റെ തുടിപ്പ് വരെ എങ്ങനെ രൂപപ്പെട്ടുവെന്ന് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി വിശദീകരിക്കാന്‍ ജൈവ ശാസ്ത്രത്തിന് സാധ്യമല്ല. എന്നിട്ടല്ലെ ഇത്ര വൈവിധ്യപൂര്‍ണമായ സസ്യ ജന്തുലോകം.
ലേഖകന്റെ അടുത്ത ചോദ്യം "എന്താണ് പടച്ചവന്റെ ആകെത്തുക എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരവും സ്നേഹസംവാദത്തില്‍നിന്നോ സ്നേഹസംവാദക്കാരുടെ പ്രമാണമായ ക്വുര്‍ആനില്‍നിന്നോ ലഭിക്കുന്നില്ല'' എന്നാണ്. പരിശുദ്ധ ക്വുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചിരുന്നെങ്കിലോ അതല്ല സ്നേഹസംവാദം മാസിക സ്ഥിരമായി വായിക്കാറുണ്ടായിരുന്നെങ്കിലോ ഈ ആരോപണം ഉണ്ടാകുമായിരുന്നില്ല. "സ്നേഹസംവാദത്തില്‍ പലതവണ ആവര്‍ത്തിച്ച് പ്രയോഗിച്ചുകാണുന്ന വാക്കാണ് പടച്ചന്‍ എന്നത്.'' എന്നത് അതേ പാരഗ്രാഫില്‍ തന്നെ പറയുന്നിടത്താണ് ലേഖകന്റെ ആശയാസ്ഥിരത ബോധ്യപ്പെടുന്നത്.
ലേഖകന്റെ മറ്റൊരു ആരോപണം "സ്നേഹ സംവാദക്കാരുടെ പ്രമാണമായ ക്വുര്‍ആനില്‍നിന്നോ ലഭിക്കുന്നില്ല'' എന്നാണ്. പരിശുദ്ധ ക്വുര്‍ആനിലെ ചില വചനങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പകര്‍ത്തിയാല്‍ തന്നെ ആ ആരോപണത്തിന്റെ ബാലിശത ബോധ്യപ്പെടും.
"ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് (അതിന്) മാര്‍ഗദര്‍ശനം ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്''.(19) 
"താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. പരമകാരുണികനും കരുണാനിധിയുമാകുന്നു (അവന്‍). താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍, രാജാധികാരമുള്ളവനും പരമ പരിശുദ്ധനും സമാധാനം നല്‍കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍. സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമയ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ള അവനെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.''(20) 
"അല്ലാഹു അവനല്ലാതെ ആരാധനക്കര്‍ഹമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമിയില്‍ ഉള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്. അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' ഈ വചനങ്ങള്‍കൂടാതെ നിരവധി വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍നിന്ന് ഉദ്ധരിക്കാന്‍ സാധിക്കും.
വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിനെ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്. ഇതൊന്നും അറിയാതെ ലേഖകന്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ലേഖകന്‍ തുടരുന്നു: "എല്ലാം പടച്ചവന്‍ പടച്ചതാണെങ്കില്‍, എല്ലാ വസ്തുക്കളും അവന്റെ സൃഷ്ടികളാണെങ്കില്‍, എല്ലാറ്റിനും ഒരു സ്രഷ്ടാവുണ്ട് എന്ന കേവല യുക്തിയെ അടിസ്ഥാനമാക്കിയാണ് പടച്ചവന്റെ അസ്തിത്വം തെളിയിക്കപ്പെടുന്നതെങ്കില്‍ ആ പടച്ചവനെ പടച്ചത് ആര് എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്.''
മഹായുക്തിയായും അതിഭയങ്കര ചോദ്യമായും എഴുന്നള്ളിച്ചിരിക്കയാണ് ജോസ്. മുസ്ലിംകള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതും അവനെ മാത്രം ആരാധിക്കുന്നതും ഈ ഒരു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന മൂഢധാരണയില്‍നിന്ന് ഉല്‍ഭവിച്ച വിവരക്കേടാണ് ഈ ചോദ്യത്തിന് പ്രേരകം. സൃഷ്ടികളെക്കുറിച്ച ചര്‍ച്ചയില്‍ സ്രഷ്ടാവിനെ സൃഷ്ടിച്ചതാരെന്ന ചോദ്യം തന്നെ യുക്തിരഹിതവും വിഡ്ഢിത്തം നിറഞ്ഞതുമാണ്.
പദാര്‍ഥത്തെക്കുറിച്ച ചര്‍ച്ചയില്‍, പദാര്‍ഥത്തെ സൃഷ്ടിച്ച പദാര്‍ഥാതീതനായ അല്ലാഹുവെ പദാര്‍ഥമെന്ന നിലയില്‍ സങ്കല്‍പിച്ച് പദാര്‍ഥത്തെ കുറിച്ച് വിചിന്തനം നടത്താന്‍ പാകത്തിലുള്ള തന്റെ ഹൃദയവും മസ്തിഷ്കവുംവെച്ച് അല്ലാഹുവെക്കുറിച്ച് ഒരു രേഖാചിത്രം നിര്‍മിക്കുന്ന യുക്തിവാദി നേതാവിന്റെ യുക്തിരാഹിത്യം പ്രകടമാണ്.
ലേഖകന്റെ പ്രപഞ്ചജ്ഞാനം നാം മനസ്സിലാക്കിയതാണ്. ഭൂമിയിലെ ഏതാനും ചില ജൈവ വസ്തുക്കള്‍ മാത്രമാണ് ലേഖനത്തിലെ അദ്ദേഹത്തിന്റെ പ്രപഞ്ചം. യുക്തിവിചാരത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രപഞ്ചമാകട്ടെ, അറ്റമില്ലാതെ അനന്തമായി നീണ്ട് പരന്നുകിടക്കുന്നതും! അത്രയും പ്രവിശാലമായ പ്രപഞ്ചത്തില്‍നിന്നും കേവലം ഭൂമിയിലെ ജൈവവര്‍ഗത്തിലേക്കുള്ള പരിണാമം കൌതുകകരംതന്നെ. 
പ്രപഞ്ചം എന്തെന്ന് ഈ പ്രപഞ്ചത്തിനകത്തുനിന്ന് മനസ്സിലാക്കാന്‍ സാധ്യമല്ലെന്നാണ് ആധുനിക ഭൌതിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ സമര്‍ഥിക്കുന്നത്. മാത്രമല്ല, സൂക്ഷ്മ പദാര്‍ഥ ലോകവും അങ്ങനെതന്നെ. ഒരു വസ്തുവിന്റെ സ്ഥാനവും പ്രവേഗവും ഒരുമിച്ച് വ്യക്തമായി മനസ്സിലാക്കുക അസാധ്യമെന്ന് അനിശ്ചിതത്വ സിദ്ധാന്തവും സമര്‍ഥിക്കുന്നു. ജീവനെന്ന പ്രതിഭാസത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ജീവന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവല്ല. ആത്മാവ് മനുഷ്യബുദ്ധിക്ക് ചര്‍ച്ച ചെയ്യാനോ മനസ്സിലാക്കാനോ സാധ്യമല്ലാത്ത അഭൌതിക അവസ്ഥയാണ്.
ഭൌതികമായി ഇത്രയും പരിമിതമായ ഹൃദയവും തലച്ചോറുംവെച്ച് അതിലൂടെ ലഭിക്കുന്ന ബുദ്ധി ഉപയോഗിച്ച് പദാര്‍ഥത്തെയും പ്രപഞ്ചത്തെയും ജീവനെയുംപോലും മനസ്സിലാക്കാന്‍ കഴിയാത്ത അതേ ബുദ്ധികൊണ്ടുതന്നെ അല്ലാഹുവിന് മൂര്‍ത്തരൂപവും ഭാവവും ഉണ്ടാക്കിയേ തീരൂ എന്ന് വാശിപിടിക്കുന്നത് മിതഭാഷയില്‍ പറഞ്ഞാല്‍ ഭ്രമവും വിഭ്രാന്തിയുമല്ലാതെ എന്താണ്?
എ.വി. ജോസിന്റെ പ്രപഞ്ച സങ്കല്‍പം എന്തെന്ന് മുന്‍ ലേഖനത്തിലും ഇവിടെയും സൂചിപ്പിച്ചിരുന്നു. ഇനിയും അത് ആവര്‍ത്തിക്കേണ്ടതില്ല. അദ്ദേഹം ഇന്നും അതിരുകളില്ലാത്ത ആ പ്രപഞ്ച സങ്കല്‍പത്തില്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ലേഖനത്തില്‍നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ മറുപടി ലേഖനത്തില്‍ അക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. അതിരുകളില്ലാത്ത പ്രപഞ്ച സങ്കല്‍പം സ്ഥിരസ്ഥിതി പ്രപഞ്ച സിദ്ധാന്തത്തില്‍നിന്നും ഉണ്ടാകുന്നതാണ്. 18, 19 നൂറ്റാണ്ടുകളിലെ പ്രപഞ്ച സങ്കല്‍പമാണിത്. സ്ഥിരസ്ഥിതി പ്രപഞ്ച സങ്കല്‍പത്തിനും പരിണാമവാദത്തിനുംവേണ്ടി സംസാരിക്കാന്‍ ലോകത്ത് ചില യാഥാസ്ഥിക നാസ്തിക ഭൌതിക യുക്തിവാദികളല്ലാതെ ഇന്നാരുമില്ല. 
പദാര്‍ഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ജീവനെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത ലേഖകന്റെ ഈ വരികള്‍ ഒരു തമാശയായി ആസ്വദിക്കാവുന്നതാണ്. "ആകാശത്തിനും ഭൂമിക്കുമപ്പുറം കടക്കാത്ത ശാസ്ത്ര-പ്രപഞ്ച ബോധമാണ് അന്നും ഇന്നും എല്ലാ മതങ്ങള്‍ക്കുമുള്ളത്. ഭൂമി പരന്നതും ആകാശം ഭൂമിയുടെ മേലാപ്പുമാണെന്ന് വിശ്വസിക്കുകയും അമ്പും വില്ലും വാളും ആയുധമാക്കുകയും ഒട്ടകം, കഴുക, കുതിര എന്നിവയെ വാഹനമായി ഉപയോഗിക്കയും ചെയ്തിരുന്ന പ്രാകൃത കാലഘട്ടങ്ങളില്‍ എഴുതിയുണ്ടാക്കപ്പെട്ട മതഗ്രന്ഥങ്ങള്‍ നൂറ് ശതമാനം ശരിയെന്ന്് വിശ്വസിക്കുന്ന മതവിശ്വാസികളുടെ ശാസ്ത്രബോധത്തിന്റെ അവസ്ഥ പറയാതിരിക്കയാണ് നല്ലത്.''
പ്രപഞ്ചത്തെയും ആകാശഭൂമികളെയും കുറിച്ച ലേഖകന്റെ സങ്കല്‍പം മുന്‍ലേഖനവും ഈ ലേഖനവും ചര്‍ച്ച ചെയ്തതില്‍നിന്നും വ്യക്തമായി. ലേഖകന്‍ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്തി കാടടച്ച് വെടിവെക്കുകയാണ് ചെയ്തത്. അത്തരം ഒരു പൊതുപ്രസ്താവന പരിഗണിക്കേണ്ടതില്ല. സ്നേഹ സംവാദം മാസികയും അതിന്റെ അണിയറ ശില്‍പികളും പ്രവര്‍ത്തകരും എല്ലാ മതങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ബാധ്യസ്ഥരല്ല. അവര്‍ക്ക് അല്ലാഹുവിന്റെ മതമായ ഇസ്ലാമിനെക്കുറിച്ചേ സംസാരിക്കേണ്ടതുള്ളൂ. സുഖിക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി കടന്നുവന്ന ചര്‍വ്വാകന്റെ പേരിലും നിലനിന്നത് മതം തന്നെയാണല്ലോ.
വിരിപ്പാക്കിയ ഭൂമിയെക്കുറിച്ചും തൊട്ടിലാക്കിയ ഭൂമിയെക്കുറിച്ചും പരന്നതും ഉരുണ്ടതുമായ ഭൂമിയെക്കുറിച്ചും ആകാശ മേല്‍കൂരയെക്കുറിച്ചുമെല്ലാം പരിശുദ്ധ ക്വുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഭൂമിയിലെ മനുഷ്യന്റെയും മറ്റ് ജന്തുക്കളുടെയും ആവാസ വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ വിരിപ്പാക്കിയ ഭൂമിയും തൊട്ടിലാക്കിയ ഭൂമിയും സസ്യലോകത്തെയും ജൈവ ലോകത്തെയുംകുറിച്ച് പ്രതിപാദിക്കുമ്പോള്‍ പരന്ന ഭൂമിയും രാപകലുകളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഗോളാകൃതിയിലുള്ള ഭൂമിയും കാണാം. അതുപോലെ ഭൂമിയിലെ ആവാസ വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ആകാശമെന്ന മേല്‍കൂരയും അത് പരിചയപ്പെടുത്തുന്നു. അതായത്, പ്രാപഞ്ചിക പ്രതിഭാസങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ആകൃതി പറയേണ്ടിടത്ത് അതിന്റെ ആകൃതിയും പ്രകൃതി വ്യക്തമാക്കേണ്ടിടത്ത് പ്രകൃതിയും വരച്ചു കാട്ടുന്നുണ്ട് ക്വുര്‍ആന്‍. ഇത് മനസ്സിലാകണമെങ്കില്‍ മനസ്സില്‍ നിന്ന് അല്‍പം കുശുമ്പ് ഒഴിവാക്കണമെന്ന് മാത്രമേ ഉപദേശിക്കാനുള്ളൂ. അതല്ലെങ്കില്‍ ക്വുര്‍ആനിലെ ഏത് വചനത്തിലാണ് ലേഖകന്‍ കണ്ട അബദ്ധമെന്ന് കൃത്യമായി വ്യക്തമാക്കുകയാണ് വേണ്ടത്.
ക്വുര്‍ആനെക്കുറിച്ച് പ്രാഥമികമായി മനസ്സിലാക്കേണ്ട കാര്യം ക്വുര്‍ആന്‍ ശാസ്ത്ര സിദ്ധാന്തങ്ങള്‍ പഠിപ്പിക്കാന്‍ വന്ന ഗ്രന്ഥമല്ല. അതിറങ്ങിയതിന്റെ ഉദ്ദേശ്യം ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. "അതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്'' (2:2)
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശന ഗ്രന്ഥമാണെന്നതില്‍ യാതൊരു സംശയത്തിനുമിടയില്ല എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുമ്പോള്‍ തന്നെ തെളിയിക്കപ്പെട്ട ഏതെങ്കിലും ശാസ്ത്രീയ വസ്തുതകള്‍ക്കെതിരെ അതില്‍ ഒരു വചനംപോലും കാണാന്‍ സാധ്യമല്ല എന്നത് കൂടി മനസ്സിലാക്കണം.
ലേഖകന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ 'അമ്പും വില്ലും വാളും ആയുധമാക്കുകയും ഒട്ടകം, കഴുത, കുതിര എന്നിവയെ വാഹനമായി ഉപയോഗിക്കുകയും ചെയ്തിരുന്ന പ്രാകൃത കാലഘട്ടങ്ങളില്‍ ഇറക്കപ്പെട്ട പരിശുദ്ധ ക്വുര്‍ആനില്‍' വസ്തുനിഷ്ഠമായി തെളിയിച്ച ശാസ്ത്രീയ കണ്ടെത്തെലുകള്‍ക്ക് എതിര് നില്‍ക്കുന്ന യാതൊന്നും ഇല്ലായെന്നത് എത്രമാത്രം അത്ഭുതകരമല്ല!
പരിശുദ്ധ ക്വുര്‍ആന്‍ നൂറുശതമാനം ശരിയാണെന്ന് വിശ്വസിക്കുകയല്ല മുസ്ലിംകള്‍ അത് അവരുടെ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ഉറപ്പാണ്. അതില്‍ നൈതികമല്ലാതൊന്നുമില്ല എന്ന് ശാസ്ത്രത്തിന്റെ ചരിത്രത്തിന്റെ പ്രവചനങ്ങളുടെ ആന്തരിക സത്തയുടെ ധാര്‍മിക സദാചാര സന്ദേശത്തിന്റെ പ്രകൃതിപരമായ വസ്തുതകളുടെ മാനുഷിക മൂല്യങ്ങളുടെ തെളിവുകളിലൂടെ ബലപ്പെടുത്തിയ ഉറപ്പാണ്.
ക്വുര്‍ആനില്‍ പതിനാല് നൂറ്റാണ്ടായി നിലകൊള്ളുന്ന ഒരു വെല്ലുവിളിയടങ്ങിയ വചനത്തിന്റെ വിവര്‍ത്തനം ഇങ്ങനെ വായിക്കാം.
"നമ്മുടെ ദാസന് നാം അവതരിപ്പിച്ച് കൊടുത്തതിനെ (പരിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)''(24) 
ഈ വചനത്തെ തുടര്‍ന്ന് അല്ലാഹുവിന്റെ താക്കീത് കൂടി ശ്രദ്ധിക്കുന്നത് നന്ന്.
"നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.''(25) 
ലേഖകന്റെ തുടര്‍വാക്കുകള്‍ അദ്ദേഹം ജനിച്ചുവളര്‍ന്ന സമൂഹം നല്‍കിയ പ്രശ്നങ്ങളോടുള്ള പ്രതികരണമാണ്. "ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവരെ കൊല്ലുകയും മതഭ്രഷ്ടരാക്കുകയും ഭ്രാന്തരാക്കുകയും ചെയ്തിരുന്നവരുടെ പിന്‍മുറക്കാര്‍ ശാസ്ത്രം ഉദ്ധരിച്ച് മതത്തെ ന്യായീകരിക്കുകയും യുക്തിവാദ നിരീശ്വര ചിന്തകളെ വിമര്‍ശിക്കാന്‍ ശാസ്ത്ര വിജ്ഞാന വികാസത്തെ ഉപയോഗിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ കൌതുകം തോന്നുന്നു. അതുകൊണ്ട് പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്ര വിജ്ഞാനം വിളമ്പി യുക്തിവാദികളെ നിശബ്ദരാക്കാമെന്ന മൂഢധാരണ വേണ്ട.''
ലേഖകന്‍ ജനിച്ചുവളര്‍ന്ന പൌലോസിയന്‍ മതത്തില്‍ (ക്രിസ്തുമതം) സഭയും പുരോഹിതന്‍മാരും രാജാക്കന്‍മാരും അഭിനവ ബൈബിളിലെ വചനങ്ങളെ ചോദ്യം ചെയ്യുന്ന ശാസ്ത്രീയ കണ്ടെത്തലുകളെ നിരാകരിക്കുകയും നിഷ്കരുണം തള്ളുകയും അത്തരം ശാസ്ത്രീയ വിഷയങ്ങള്‍ സംസാരിച്ചിരുന്ന ശാസ്ത്രകാരന്‍മാരെ നിരന്തരം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തതാണ് 18,19 നൂറ്റാണ്ടിലെ യൂറോപ്യയന്‍ ശാസ്ത്ര ചരിത്രം. ഇന്‍ക്വിസിഷന്‍ കോടതികളെ പേടിച്ച് പലരും തങ്ങളുടെ കണ്ടെത്തലുകള്‍ പുറത്തുപറയാതിരിക്കുകയോ അതല്ലെങ്കില്‍ ഗവേഷണങ്ങളില്‍നിന്ന് മാറിനില്‍ക്കുകയോ ആണ് അന്ന് ചെയ്തത്. ഗലീലിയോയും ബ്രൂണോയുമെല്ലാം ഈ പൌലോസിയന്‍ മതത്തിന്റെ ഇരകളാണ്.
പക്ഷെ അതേ കാലഘട്ടത്തില്‍തന്നെയാണ് ശാസ്ത്രീയാടിത്തറയൊട്ടുമില്ലാത്ത ഡാര്‍വിനിസം ശാസ്ത്ര കുപ്പായമിട്ട് അവതരിച്ചതും യൂറോപ്പില്‍ പ്രചരിച്ചതും. ആ അശാസ്ത്രീയ സിദ്ധാന്തത്തിന്റെ ഉപോല്‍പന്നമാണ് സോഷ്യല്‍ ഡാര്‍വിനിസം. സോഷ്യല്‍ ഡാര്‍വിനിസത്തില്‍ നിന്നുല്‍ഭവിച്ച സിദ്ധാന്തങ്ങളാണ് യൂജനിസവും സയന്റിഫിക് റാസിസവും നാസിസവുമെല്ലാം. ഇത് മനുഷ്യകുലത്തിന് നല്‍കിയ ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇന്ന് ഡാര്‍വിനിസമെന്ന അശാസ്ത്രീയ സിദ്ധാന്തത്തിന് നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കിടയിലല്ലാതെ വേരോട്ടമില്ല. ഇത്തരം അശാസ്ത്രീയ സിദ്ധാന്തങ്ങളുടെ വക്താക്കള്‍ ശാസ്ത്രത്തിന്റെ പേരില്‍ സംസാരിക്കുന്നതിലെ അസാംഗത്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍!
ഇത്തരം ഇന്‍ക്വിസിഷന്‍ കോടതികളും പീഡനങ്ങളും ചുട്ടുകരിക്കലുകളും ഒരുഭാഗത്ത് നടന്നു വരുന്ന സമയത്തുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാക്കളായ അറേബ്യന്‍ ശാസ്ത്രകാരന്‍മാര്‍ ഏറെ മുന്നേറിക്കൊണ്ടിരുന്നത് ഇസ്ലാമും വിജ്ഞാന സമ്പാദനവുമായുള്ള ബന്ധത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നു. വൈദ്യശാസ്ത്രരംഗത്തെ അതികായനായിരുന്ന ഇബ്നു സീനയെന്ന അവിസെന്നയും ആള്‍ജിബ്രയുടെ പിതാവായ ഖവാരിസ്മിയും ജ്യോതിശാസ്ത്രരംഗത്തെ പ്രധാനിയായിരുന്ന ബത്താനിയും സാമൂഹ്യശാസ്ത്ര രംഗത്തെ അഗ്രേസരനായ ഇബ്ന്‍ ഖല്‍ദൂനും ഭൌതിക ശാസ്ത്രജ്ഞനായ അല്‍ബിറൂണിയും രസതന്ത്രത്തില്‍ അറിയപ്പെടുന്ന ജാബിര്‍ ഇബ്ന്‍ ഹയ്യാനുമെല്ലാമടങ്ങുന്ന ലോക നവോത്ഥാന നായകരുടെ ചരിത്രം ഹ്രസ്വമായെങ്കിലും പഠിക്കണമെന്ന വിനീതമായ ഒരപേക്ഷയുണ്ട് ജോസിനോട്. എന്നിട്ടുപോരെ ഇത്ര വിലകുറഞ്ഞ ആരോപണങ്ങള്‍.

ഡോകിന്‍സിനെ പരിചയപ്പെടുക


റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പുസ്തകത്തെക്കുറിച്ച് വാചാലനാകുന്നുണ്ട് ജോസ് തന്റെ ലേഖനത്തില്‍. "റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഗോഡ് ഡെല്യൂഷന്‍ എന്ന ഗ്രന്ഥം ലോകത്തില്‍തന്നെ വിശ്വാസികളെ വളരെയധികം അസ്വസ്ഥമാക്കിയ ഒരു കൃതിയാണ്. ആഗോള നാസ്തിക യുക്തിവാദ ചിന്താഗതിയെ അത് സജീവമാക്കുകയും വിശ്വാസികളുടെ മതിഭ്രമ ചിന്തയില്‍ അധിഷ്ഠിതമായ ബാലിശ വാദങ്ങളെ മുരടറുക്കുകയും ചെയ്തു. ആ കൃതിയും അതിന്റെ കര്‍ത്താവും വിശ്വാസികള്‍ക്കുമേല്‍ ഏല്‍പിച്ച ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ അലി ചെമ്മാടിന്റെ ലേഖനത്തിന്റെ വരികള്‍ക്കിടയില്‍ വായിക്കാവുന്നതാണ്.''
തുടര്‍ന്ന് അദ്ദേഹം എഴുതുന്നു. "മതവിശ്വാസ-വംശീയ സമ്പ്രദായങ്ങള്‍ മാനവരാശിയില്‍ സൃഷ്ടിക്കുന്ന നൈതിക പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കൃതി എന്ന നിലയിലാണ് റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഗ്രന്ഥത്തെ മത വിശ്വാസികള്‍ ഭയത്തോടെയും അസ്വസ്ഥതയോടെയും നോക്കിക്കാണുന്നത്.''
ജോസിന്റെ ഈ രണ്ട് അവകാശവാദങ്ങളും കേവലം വാദത്തിനുപോലും അംഗീകരിക്കാവതല്ല. ഇത് മുന്‍ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. അതില്‍നിന്ന്: "ഡോകിന്‍സിന്റെ പ്രധാന കൃതിയായ ഏീറ ഉലഹൌശീിെ (ദൈവ വിഭ്രാന്തി) ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിരീശ്വരവാദങ്ങള്‍ക്ക് തെല്ലൊന്ന് ഊര്‍ജം പകര്‍ന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്.''(26) 
ലോക നാസ്തിക ഭൌതിക വാദത്തിന് ഊര്‍ജം പകര്‍ന്നു എന്നതൊഴിച്ചാല്‍ ആ പുസ്തകത്തിന്റെ സന്ദേശമെന്താണ്. ലോകത്താകമാനമുള്ള 550 കോടി മനുഷ്യര്‍ ഭ്രാന്തന്‍മാരാണെന്ന ഭ്രാന്ത് പറയുകയല്ലാതെ മനുഷ്യപുരോഗതിക്കോ, ശാസ്ത്രത്തിനോ സാഹിത്യത്തിനോ പ്രകൃതിക്കോ ആവാസ വ്യവസ്ഥക്കോ എന്ത് സംഭാവന നല്‍കി പ്രസ്തുത കൃതി?
ഡോകിന്‍സിന്റെ നാസ്തികനായ ദൈവം എന്ന പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന പ്രധാന സന്ദേശം മനുഷ്യരെ പച്ചക്ക് കൊല്ലാനുള്ള പ്രോത്സാഹനമല്ലാതെന്താണ്.(27) ജോസ് അവകാശപ്പെടുന്നപോലെ മതവിശ്വാസികളുടെ ഏതെങ്കിലും ആശയത്തെ അതല്ലെങ്കില്‍ ദൈവിക മതം മുന്നോട്ടുവെക്കുന്ന ഏതെങ്കിലും നൈതിക ധാര്‍മിക മൂല്യങ്ങളെ വിശ്വാസ സംഹിതയെ നട്ടെല്ലില്‍ നിവര്‍ന്നുനിന്ന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ഡോകിന്‍സിനും ആഖ്യാനമെഴുതിയ രവിചന്ദ്രനും?
ഡോകിന്‍സിന്റെ പുസ്തകത്തിന്റെ പേരില്‍ ആവേശം കൊള്ളുന്ന ജോസ് ആ പുസ്തകം ഒരാവര്‍ത്തി വായിച്ചിട്ടില്ല എന്ന് സമ്മതിക്കുന്നുമുണ്ട് തന്റെ ലേഖനത്തില്‍. "അതുപോലെ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഒമ്പതാം വയസ്സുമുതല്‍ അദ്ദേഹത്തിന് മതിഭ്രമം ഉണ്ടായിരുന്നെന്നും ആ മതിഭ്രമത്തിന്റെ ഫലം മാത്രമാണ് അദ്ദേഹത്തിന്റെ കൃതിയും നാസ്തിക ചിന്തയും എന്നുമാണ് ലേഖകന്‍ സ്ഥാപിക്കുവാന്‍ യജ്ഞിക്കുന്നത്''
ഡോകിന്‍സിനെക്കുറിച്ച് അദ്ദേഹം പറയുന്നത് "റിച്ചാര്‍ഡ് ഡോകിന്‍സിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടില്ലാത്തതിനാലും അദ്ദേഹത്തിന്റെ ജീവചരിത്രം പഠിച്ചിട്ടില്ലാത്തതിനാലും അദ്ദേഹത്തിന്റെ ഒമ്പതാം വയസ്സിലും പിന്നീടും എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയാനാവില്ല''എന്നാണ്!
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ വായിക്കാത്ത, പഠിക്കാത്ത ജോസ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിലും മഹത്വവല്‍ക്കരിക്കുന്നതിലും ഒരു പിശുക്കും കാണിക്കുന്നില്ല. "ലോക പ്രശസ്ത നാസ്തികനും നാസ്തികനായ ദൈവം എന്ന അതിപ്രശസ്ത യുക്തിവാദ ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ റിച്ചാര്‍ഡ് ഡോകിന്‍സിനെയും...'' ലേഖകന്റെ ഈ വാചകംതന്നെ അദ്ദേഹത്തിന്റെ വിവരക്കേടിന്റെ നേര്‍ സാക്ഷ്യമാണ്.
'അജ്ഞനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും' എന്ന ചൊല്ലിന് സമാനമാണ് ജോസിന്റെ പുസ്തകത്തെ പരിചയപ്പെടുത്തല്‍. ഡോകിന്‍സ് നാസ്തികനായ ദൈവം എന്ന പുസ്തകം എഴുതിയിട്ടില്ല. അദ്ദേഹം എഴുതിയത് ഗോഡ് ഡെല്യൂഷന്‍ എന്ന പുസ്തകമാണ്. ആ പുസ്തകത്തിന് മലയാളത്തിലുള്ള ആഖ്യാനമാണ് 'നാസ്തികനായ ദൈവം; റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം എന്ന കൃതി.
ലേഖകന്റെ ബൌദ്ധിക നിലവാരംകണ്ട് സഹതാപമാണ് വരുന്നത്. ലോക നാസ്തികകതക്ക് ഊര്‍ജം പകര്‍ന്നുവെന്നും മതവിശ്വാസത്തിന്റെ വേരറുത്തുവെന്നും വൃഥാ വീമ്പ് പറയുന്ന ലേഖകന്‍ ആ പുസ്തകം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ ഡോകിന്‍സിന് 9ാം വയസ്സിലും തുടര്‍ന്നുമുണ്ടായ കാര്യങ്ങളെക്കുറിച്ച് അജ്ഞനാകുമായിരുന്നില്ല. മാത്രമല്ല, അദ്ദേഹം മറുപടിയെഴുതാന്‍ തിരഞ്ഞെടുത്ത കുറിപ്പെങ്കിലും ഒരാവര്‍ത്തി സമചിത്തതയോടെ വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധം പിണയുമായിരുന്നില്ല. ആദ്യ ലേഖനത്തില്‍നിന്ന് തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. "ഒമ്പത് വയസ്സുള്ളപ്പോഴാണ് ഡോകിന്‍സിന് ആദ്യമായി മതപരമായ സംശയങ്ങളുണ്ടായത്.''
"താന്‍ റിച്ചാര്‍ഡ് രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെയായിരുന്നുവത്രെ ചില സന്ദര്‍ഭങ്ങളില്‍ ബാലനായ ഡോകിന്‍സ് അവകാശപ്പെട്ടിരുന്നത്''
"കുട്ടിക്കാലത്ത് താന്‍ ഇത്തരം ബാലിശമായ പല അവകാശവാദങ്ങളും നടത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഡോകിന്‍സ് സമ്മതിക്കുന്നു''
മുന്‍ ലേഖനത്തില്‍ റഫറന്‍സ് നമ്പറിട്ട് ഇക്കാര്യം വിശദീകരിച്ചതാണ്. ലേഖനവും റഫറന്‍സുകളും ക്രോസ് റഫറന്‍സ് നടത്താന്‍ ഒരു നിമിഷമെങ്കിലും ചെലവഴിച്ചിരുന്നുവെങ്കില്‍ ലേഖകന് ഇത്തരമൊരു വിഡ്ഢിത്തം സംഭവിക്കില്ലായിരുന്നു. പക്ഷെ, അങ്ങനെ പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള ബൌദ്ധിക പക്വതയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം യുക്തിവാദിയാകുമായിരുന്നില്ലല്ലോ? ഇത്തരം പക്വതയും പാകതയുമില്ലാത്ത എടുത്തുചാട്ടങ്ങളും ക്ഷിപ്രകോപങ്ങളുമെല്ലാം യുക്തിവിചാരം മാസികയിലും യുക്തിവാദ പ്രചരണവേദി പ്രസിദ്ധീകരണങ്ങളിലും സ്ഥിരം കാഴ്ചയാണ്. ചിലത് നാം ചര്‍ച്ച ചെയ്തല്ലോ?

സന്താനങ്ങളെ അടിമകളാക്കുന്ന മതവിശ്വാസം



മതവിശ്വാസികള്‍ സ്വന്തം മക്കളെ മതത്തില്‍ ഉള്‍പ്പെടുത്തി വളര്‍ത്തുന്നു എന്ന് ആരോപിക്കുന്നുണ്ട് ലേഖകന്‍. "ജന്മനാ കുട്ടികളിലേക്ക് പകര്‍ത്തപ്പെടുകയാണ് വിശ്വാസം, മതം, ജാതി എന്നിവയൊക്കെ. ആരും ഒരു മതത്തിലും ജാതിയിലും സ്വന്തം തീരുമാനപ്രകാരം ജനിക്കുന്നില്ല. യാദൃച്ഛികമായി സംഭവിക്കുന്നതാണ് ഇത്. ജനിച്ചുവളരുന്ന മതത്തിലേയും ജാതിയിലേയും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കുട്ടികളില്‍ അടിച്ചേല്‍പിച്ച് അവര്‍ വളര്‍ന്നുവരുമ്പോള്‍ അതാത് ജാതി-മത-വിശ്വാസങ്ങളുടെ അടിമകളായിത്തീരുന്നു'' എന്ന ലേഖകന്റെ ആരോപണം ഒറ്റപ്പെട്ടതല്ല. കേരളത്തിലായാലും അന്താരാഷ്ട്രതലത്തിലായാലും വിശ്വാസികള്‍ക്കുനേരെ നാസ്തിക ഭൌതിക യുക്തിവാദികളില്‍നിന്ന് ഈ ആരോപണം സ്ഥിരമായി കേള്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ മുന്‍ ലേഖനത്തിലും ഇക്കാര്യം അല്‍പം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ലേഖകന്‍ മുന്‍ ലേഖനത്തിലെ ആ ഭാഗം വായിക്കാത്തതുകൊണ്ടോ അതോ വായിച്ചിട്ടും കൃത്യമായി മനസ്സിലാകാത്തതുകൊണ്ടോ അതുമല്ല ബോധപൂര്‍വ്വം ആരോപിക്കുന്നതുകൊണ്ടോ ഇവിടെ ആവര്‍ത്തിച്ചത് എന്നറിയില്ല.
ലോക നാസ്തികതയുടെ അപ്പോസ്തലനായ ഡോകിന്‍സും ഇക്കാര്യം പറയുന്നുണ്ട്. "തങ്ങളുടെ മനോകല്‍പനകളും വിഹ്വലതകളും അന്ധവിശ്വാസങ്ങളും അതേപടി സ്വന്തം കുട്ടികളിലും അടിച്ചേല്‍പിച്ച് തങ്ങളുടെ 'പതിപ്പുകളാക്കി' അവരെ മാറ്റാനുള്ള നാണംകെട്ട വ്യഗ്രതയാണിത്. കുട്ടികളുടെ വ്യക്തിത്വത്തിനും അധികാരാവകാശങ്ങള്‍ക്കും പുല്ലുവിലപോലും കൊടുക്കാന്‍ തയ്യാറാവാത്ത മാതാപിതാക്കള്‍ തങ്ങളുടെ അധികാരങ്ങളെപറ്റി അങ്ങേയറ്റം ജാഗ്രതയുള്ളവരാണ്.
മതത്തിന് തഴച്ചുവളരാന്‍ ഏറ്റവും സഹായകരമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതത്തിന്റെ എന്തെങ്കിലും ആന്തരിക ഗുണത്തേക്കാളുപരി കുട്ടികളെ ചെറുപ്രായത്തിലെ അടിമപ്പെടുത്തുന്നതാണ് മത വിജയം ഉറപ്പുവരുത്തുന്നത്. വകതിരിവുണ്ടാകുന്നതിന് വളരെ മുമ്പ് മത ചുഴിയില്‍ മുങ്ങിത്താഴുന്ന കുട്ടിക്ക് തുടര്‍ന്ന് മത വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു ജലജീവിയാകാനേ കഴിയൂ''(29) 
മതവിശ്വാസി തന്റെ സന്താനത്തെ അവന്റെ വിശ്വാസമനുസരിച്ച് വളര്‍ത്തുന്നതില്‍ എന്തുകൊണ്ട് യുക്തിവാദികള്‍ ഇത്ര അലോസരപ്പെടുകയും അസഹിഷ്ണുക്കളാവുകയും ചെയ്യുന്നു! മേല്‍ വായിച്ച ലേഖകന്റെയും ഡോകിന്‍സിന്റെയും വരികളില്‍ ആ അസഹിഷ്ണുത വ്യക്തമാണ്. എന്നാല്‍ യുക്തിവാദികള്‍ തങ്ങളുടെ സന്താനങ്ങളെ അവരുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ യുക്തിവാദികളാക്കി തന്നെ വളര്‍ത്തണമെന്നാണ് യുക്തിവിചാരം പഠിപ്പിക്കുന്നത്.
"തങ്ങളുടെ മതങ്ങള്‍ അന്ധവിശ്വാസങ്ങളാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ യുക്തിവാദികളായത്. അതുകൊണ്ടുതന്നെ സ്വന്തം മക്കളെ യുക്തിവാദികളായിട്ടുതന്നെ വളര്‍ത്തി വലുതാക്കാന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ട്. അത് അവരുടെ അവകാശമാണ്. അഭിമാന പ്രശ്നമാണ്.''(30) യുക്തിവാദികള്‍ അവരുടെ സന്താനങ്ങളെ യുക്തിവാദികളായി തന്നെ-യുക്തിവാദീ വെള്ളത്തില്‍ ആടിയുലയുന്ന മുങ്ങിത്താഴുന്ന പൊങ്ങുതടിയായിത്തന്നെ- വളര്‍ത്തണമെന്നാണ് യുക്തിവിചാരം ഉദ്ഘോഷിക്കുന്നത്. എന്തേ യുക്തിവാദികളുടെ മക്കള്‍ക്ക് ഈ സ്വാതന്ത്യ്രം വേണ്ടേ. അവരെ അടിമകളാക്കിവെക്കാന്‍ എന്തേ ഇത്ര വ്യഗ്രത?
മക്കളെ യുക്തിവാദികളാക്കി വളര്‍ത്താത്ത നാസ്തിക, ഭൌതിക യുക്തിവാദികളെ കണക്കിന് കളിയാക്കുന്നുണ്ട് യുക്തിവിചാരം. "എന്നാല്‍ 'മക്കള്‍ പരാതി' പറയുന്നവരൊക്കെ തന്നെ ഭാര്യയെയും കുട്ടികളെയും 'അവരുടെ വഴിക്ക്' വിട്ടശേഷം 'ഏകാംഗ' യുക്തിവാദവുമായി നടന്നവരാണ്. വ്യക്തി സ്വാതന്ത്യ്രത്തിന്റെ 'മുട്ടാപോക്കുകള്‍' ഇത്തരക്കാര്‍ക്ക് കൂട്ടിനുണ്ട്. അവരുടെ ഭാര്യ, കുട്ടി എന്നിവരെ പറ്റി സംഘാംഗങ്ങള്‍ക്ക് അറിവ് പോലുമുണ്ടാകില്ല. യുക്തിവാദി സംഘം നടത്താറുള്ള സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, കുട്ടിക്കൂട്ടായ്മകള്‍ ഇതിലൊന്നും ഇവരുടെ സാന്നിധ്യം ഉണ്ടാകാറില്ല. അത്തരം കാര്യങ്ങള്‍ വീട്ടില്‍ പറയാത്തവരായിരിക്കും പലരും.''(31) 
മതവിശ്വാസി അവന്റെ സന്താനത്തെ അവന്റെ മത സാമൂഹ്യ സാംസ്കാരിക ധാര്‍മിക സദാചാര വിശ്വാസമനുസരിച്ച് വളര്‍ത്തിയാല്‍ അത് സ്വാതന്ത്യ്രനിഷേധവും അടിമകളാക്കലും ജലജീവിയാക്കലുമെല്ലാമായി ചിത്രീകരിക്കുന്ന യുക്തിവാദി അവന്റെ കുട്ടിയെ യുക്തിവാദിയാക്കല്‍ കടമയും അവകാശവും അഭിമാനവുമായി പരിചയപ്പെടുത്തുന്നു; എന്തൊരു വിരോധാഭാസം!
യുക്തിവാദി, സ്വന്തം ഭാര്യാ സന്തതികള്‍ക്ക് സ്വാതന്ത്യ്രം അനുവദിക്കരുതെന്ന് അണികളെ ആഹ്വാനം ചെയ്തത് നാം കണ്ടു. യുക്തിവാദിയുടെ ഈ വേവലാതിക്ക് ഒരു അടിസ്ഥാന കാരണമുണ്ട്. അവരുടെ ധാര്‍മിക സദാചാരം നാം നേരത്തെ മനസ്സിലാക്കിയല്ലോ? ഈ ധാര്‍മിക സദാചാര മാതൃകയറിയുന്ന യുക്തിവാദി ഭര്‍ത്താവ്/പിതാവ് തന്റെ ഭാര്യാ സന്താനങ്ങളെ ആ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികം. തന്റെ ഭാര്യയും സന്താനങ്ങളും വൃത്തികേടുകളില്‍ എത്തിപ്പെടാതെയും അക്രമിക്കപ്പെടാതെയും തെമ്മാടിയും സാമൂഹ്യദ്രോഹിയും കൊള്ളക്കാരനും ചതിയനും വഞ്ചകനുമാകാതെയും ജീവിക്കവാന്‍ ഒരു പിതാവ്-അയാള്‍ എത്ര മോശപ്പെട്ടവനാണെങ്കിലും-ശ്രദ്ധിക്കുക എന്നത് അയാളുടെ കടമയാണ്. അതുകൊണ്ട് തന്നെ യുക്തിവാദിയാണെങ്കിലും ആ ഭര്‍ത്താവ്/പിതാവ് തന്റെ ഭാര്യയെയും സന്താനത്തെയും യുക്തിവാദികളില്‍നിന്ന് ഒളിച്ചും മറച്ചും സൂക്ഷിക്കുന്നതിന് അയാളെ കുറ്റം പറയാന്‍ സാധിക്കില്ല.

വിഭ്രാന്തിയുടെ സാമൂഹികമാനം



മുന്‍ ലേഖനത്തിലെ എന്റെ ചില പരാമര്‍ശങ്ങള്‍ ലേഖകന്‍ എ.വി. ജോസിനെ വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ വേദനയില്‍ ഞാന്‍ ക്ഷമ ചോദിക്കുകയും ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിഭ്രാന്തിയുമായി ലേഖകന്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങളോടും ടൈഫോയിഡ് രോഗത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബൌദ്ധിക പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നില്ല.
ലോക നാസ്തികതക്കും പരിണാമ സിദ്ധാന്തത്തിനും പുനര്‍ജീവനം നല്‍കാന്‍ ഡോകിന്‍സ് ഏറെ പണിപ്പെട്ട് തയ്യാറാക്കിയ പുസ്തകമാണല്ലോ ഗോഡ് ഡെല്യൂഷനും അതിന്റെ മലയാള ആഖ്യാനമായ നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം എന്ന ഗ്രന്ഥവും. ആ ഗ്രന്ഥം എഴുതിയത് എന്ത് ലക്ഷ്യത്തിനെന്ന് ഈ വരിയില്‍നിന്ന് മനസ്സിലാക്കാം. "വിഭ്രാന്തി എന്ന വാക്ക് താന്‍ ഉപയോഗിക്കാന്‍ കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വാക്കിന് ഭഉലഹൌശീിെ'’ഉള്‍പ്പെടെ പല പദങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു.''(32)
വിശ്വാസികളുടെ വിശ്വാസം വിഭ്രാന്തിയും മതിഭ്രമവും മിഥ്യാധാരണയും കാരണം ഉണ്ടാകുന്ന മാനസിക രോഗവും ഭ്രാന്തുമാണെന്ന് പറഞ്ഞൊപ്പിക്കാന്‍ നടത്തിയ വിഫല ശ്രമമാണ് നാസ്തികനായ ദൈവം. ആ ഗ്രന്ഥത്തിന്റെയും അതിനെ അധികരിച്ച് രവിചന്ദ്രന്‍ കേരളത്തിലുടനീളം നടത്തിയ സ്റേജ് ഷോയുടെയും വാര്‍ത്തയും പരസ്യവും വില്‍പനയും നടത്തിയ വ്യക്തിയാണ് ലേഖകന്‍.(33) വിശ്വാസികളെ ഭ്രാന്തനാക്കാനുള്ള ലോകനിരീശ്വരവാദത്തിന്റെ ശ്രമങ്ങളില്‍ ലേഖകനും അദ്ദേഹത്തിനാലാകുന്നത് ചെയ്തു.
ഡോകിന്‍സിന്റെ ചില വരികള്‍ നോക്കൂ: "ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്ലറുമൊക്കെയാണെന്ന് സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യവാന്‍മാരെ കണ്ടെത്താനാകും. ചെവിയില്‍ പൂവുംവെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ട്. അവരുടെ സഹജമായ വിശ്വാസങ്ങളൊക്കെ 'മാനസിക പ്രശ്നമായി' അവഗണിക്കാനാണ് നമുക്ക് താല്‍പര്യം. മതവിശ്വാസം ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല.
പക്ഷെ, സമൂഹത്തില്‍ ധാരാളം പേര്‍ ഒരേ വിഭ്രാന്തിയുമായി മുന്നോട്ട് പോകുമ്പോള്‍ അത് മാനസിക പ്രശ്നമല്ലാതാകും. സാം ഹാരിസ് ദി എന്റ് ഓഫ് ഫെയ്ത്ത് (ഠവല ഋിറ ീള എമശവേ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പറയുന്നു. യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷെ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമെങ്കില്‍ നാം അതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസിക പ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിന പദങ്ങള്‍''(34)
നാസ്തികനായ ദൈവമെന്ന കൃതിയിലെ ഒരു വാചകമാണ് നാം വായിച്ചത്. ഈ രീതിയില്‍ മത-ദൈവ വിശ്വാസത്തെയും വിശ്വാസികളെയും ഭ്രാന്തന്‍മാരാക്കുക എന്ന പ്രധാന ലക്ഷ്യവുമായാണ് ഈ പുസ്തകം ഇറക്കിയിട്ടുള്ളത്. പ്രസ്തുത പുസ്തകത്തില്‍ വിശ്വാസിസമൂഹത്തെ ഒന്നടങ്കം ഭ്രാന്തന്‍മാരായി ചിത്രീകരിക്കാന്‍ ഉപയോഗിച്ച മാനദണ്ഡം പുസ്തക രചയിതാവിലും അതിന്റെ പ്രചാരകനിലും ഒരുപോലെ ഒത്തുവന്നപ്പോള്‍ അക്കാര്യം എഴുതുക മാത്രമാണ് ഞാന്‍ മുന്‍ കുറിപ്പില്‍ ചെയ്തത്.
പക്ഷെ ആ കുറിപ്പ് ജോസേട്ടനെ വേദനിപ്പിച്ചു എന്നറിഞ്ഞതില്‍ ക്ഷമ ചോദിക്കാതിരിക്കുന്നത് നീതിയും ശരിയുമല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഈ ലേഖനത്തില്‍ ആ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാത്തതും വിശദാംശങ്ങളിലേക്ക് പോകാന്‍ തുനിയാത്തതും. പക്ഷെ കേരളത്തിലെ, അല്ല ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള നാസ്തിക ഭൌതിക യുക്തിവാദികളോട് ചെറിയ ഒരു സന്ദേഹം അറിയിക്കട്ടെ. എന്റെ ഈ കുറിപ്പിലൂടെ ജോസേട്ടനുണ്ടായ മനോവേദനയും വിഷമവും മനസ്സിലാക്കുമ്പോള്‍ ലോകത്തുള്ള 700 കോടിയില്‍പരം ആളുകളില്‍-നിങ്ങളുടെ കണക്കുപ്രകാരമുള്ള ഇരുപത് ശതമാനം എല്ലാ വിഭാഗത്തിലുംപെട്ട നാസ്തിക ഭൌതിക യുക്തിവാദികളെ ഒഴിച്ചുനിര്‍ത്തിയാലും-540 കോടി ജനങ്ങള്‍ വിശ്വാസികളായി ജീവിക്കുന്നു. ഒരു വ്യക്തിക്ക് ഇത്ര മനോവിഷമവും വേദനയും ഉണ്ടായെങ്കില്‍ ഈ 540 കോടി മനുഷ്യരെ വേദനിപ്പിച്ച് ആ മനുഷ്യ സമുദ്രങ്ങളുടെ വേദനയില്‍ ആഹ്ളാദം കണ്ടെത്തുന്ന സാഡിസ്റ് ചിന്താഗതിയാണോ ഡോകിന്‍സിനെയും അദ്ദേഹത്തിന്റെ ഈ ചിന്താഗതിയെ പ്രചരിപ്പിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികളെയും നയിക്കുന്നത്.
ref:
1. സ്നേഹസംവാദം മാസിക മെയ് 2012 പേജ് 28
2. Ibid 29
3. Ibid 34
4. Ibid 33
5. Ibid 28
6. യുക്തിവിചാരം മാസിക ജനുവരി/ഫെബ്രുവരി 2012 പേജ് 33,34
7. Ibid 34,35
8. യുക്തിവാദി മാസിക എം.സി. ജോസഫ് ഏപ്രില്‍ 1972 വാള്യം 43, നം. 9
9. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം-ഡി.സി. ബുക്സ് കോട്ടയം-രവിചന്ദ്രന്‍ സി. പേജ് 36
10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20
11. Ibid 20
12. യുക്തിവാദികളുടെ സാമൂഹ്യവീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍-യുക്തിവാദ പ്രചരണ വേദി, തൃശൂര്‍, പുറംചട്ട
13. യുക്തിദര്‍ശനം-എ.ടി. കോവൂര്‍ ട്രസ്റ് കോഴിക്കോട് മുഖവുര പേജ് 5,6 (യുക്തിദര്‍ശനം യുക്തിവാദി ക്ളാസുകളിലെ പാഠപുസ്തകം, അടിസ്ഥാന ഗ്രന്ഥം, ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ കെ.വൈ.എസ്. സംസ്ഥാന പ്രസിഡന്റ്)
14. യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം- പേജ് 14, 15
15. യുക്തിവിചാരം മാസിക ജൂലൈ 2001
16. കയശറ മാര്‍ച്ച് 2000
17. യുക്തിദര്‍ശനം പേജ് 111
18. യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 17
19. വിശുദ്ധ ക്വുര്‍ആന്‍ 20: 51
20. വിശുദ്ധ ക്വുര്‍ആന്‍ 59:22-24
21. വിശുദ്ധ ക്വുര്‍ആന്‍ 2:255
22. യുക്തിവിചാരം മാസിക ജനുവരി/ഫെബ്രുവരി 2012 പേജ് 31
23. വിശുദ്ധ ക്വുര്‍ആന്‍ 2:2
24. വിശുദ്ധ ക്വുര്‍ആന്‍ 2:23
25. വിശുദ്ധ ക്വുര്‍ആന് 2:25
26. സ്നേഹസംവാദം മാസിക മെയ് 2012 പേജ് 29
27. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം പേജ് 323, 336
28. സ്നേഹസംവാദം മാസിക മെയ് 2012 പേജ് 32
29. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം പേജ് 364
30. യുക്തിവിചാരം മാസിക ഡിസംബര്‍ 2011 പേജ് 33
31. കയശറ ഡിസംബര്‍ 2011 പേജ് 31
32. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം പേജ് 27
33. യുക്തിവിചാരം മാസിക ജനുവരി 2011 പേജ് 35-37
34. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം പേജ് 100

No comments: