Followers

Sunday, December 30, 2012

സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുമ്പോള്‍...

 സ്നേഹസംവാദം മാസിക 2013 ജനുവരി ലക്കം എഡിറ്റോറിയല്‍

പത്രാധിപര്‍
എഡിറ്റോറിയല്‍

ബലാത്സംഗങ്ങളെക്കുറിച്ച വാര്‍ത്തകള്‍ കാര്യമാത്ര പ്രസക്തമായ നടുക്കങ്ങളൊന്നും സൃഷ്ടിക്കാത്ത മാനസികാവസ്ഥയിലാണ് ഇന്ന് നമ്മളെല്ലാം. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ വാര്‍ത്ത വന്നതിനുശേഷം എത്രയെത്ര പീഡന വാര്‍ത്തകളാണ് നാം വായിച്ചുകൊണ്ടേയിരിക്കുന്നത്. മൂന്നംഗ സംഘം ഡല്‍ഹിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചത്; തമിഴ്നാട്ടില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുകൊന്നത്; ഒഡീഷയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വനത്തില്‍ തള്ളിയത്; ഇങ്ങനെ എത്രയെത്ര വാര്‍ത്തകള്‍. മനുഷ്യര്‍ പിശാചുക്കളായിത്തീരുന്ന വാര്‍ത്ത വായിക്കുന്നവരില്‍പോലും നിസ്സംഗതയാണുള്ളത്. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയെങ്കിലുമില്ലെങ്കില്‍ അസ്വസ്ഥത തോന്നുന്ന മാനസികാവസ്ഥയിലേക്ക് മാധ്യമങ്ങള്‍ നമ്മെ നയിക്കുന്നുവോയെന്ന് സംശയിക്കണം. വാര്‍ത്തകളുടെ തള്ളിക്കയറ്റംവഴി ആള്‍ക്കൂട്ട മനസ്സിനെ സ്വാധീനിക്കുന്ന ഫാസിസ്റ് തന്ത്രത്തെപ്പറ്റി ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ അപഗ്രഥിച്ച എറിക് ഫ്രേം വിവരിക്കുന്നുണ്ട്. സെക്സ് ടൂറിസത്തിന് 'അനന്തസാധ്യത'കളുള്ള സ്ഥലമെന്ന് നിരീക്ഷിക്കപ്പെട്ട മലയാളിമനസ്സിനെ ലൈംഗിക കുറ്റകൃത്യങ്ങളോട് നിസ്സംഗത പുലര്‍ത്തുന്നതാക്കിത്തീര്‍ക്കുകയെന്ന ദൌത്യം നിര്‍വഹിക്കുകയാണോ നമ്മുടെ മാധ്യമങ്ങളെന്ന് സംശയിക്കണം. കൂട്ട മാനഭംഗങ്ങളുടെ വാര്‍ത്തകളായിരിക്കണം നേരം വെളുക്കുമ്പോള്‍തന്നെ ഒന്നാമതായി മലയാളി വായിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് പിന്നിലുള്ള മാധ്യമധര്‍മം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പാഠപുസ്തകങ്ങളിലൂടെ സെക്സ് ടൂറിസത്തിന് വഴിയൊരുക്കാന്‍ ശ്രമിച്ചവര്‍ക്ക് തലച്ചോര്‍ നല്‍കിയവര്‍-പാശ്ചാത്യ ഗ്രീന്‍ സൊസൈറ്റികള്‍ തന്നെയാണോ നമ്മുടെ മാധ്യമബുദ്ധിജീവികളുടെയും മസ്തിഷ്കസ്രോതസ്സ് എന്ന് സംശയിക്കണം. വാര്‍ത്തകള്‍ വായനക്കാരില്‍ സൃഷ്ടിപരമായ പ്രതികരണം സൃഷ്ടിക്കുന്നതാകണമെന്ന മാധ്യമധാര്‍മികത പത്രാധിപന്‍മാരുടെ തലക്കുമുകളില്‍ ചില്ലിട്ട് സൂക്ഷിക്കാനുള്ളതല്ലെന്ന് മനസ്സിലാക്കുവാന്‍ ആ രംഗത്തുള്ളവര്‍ സന്നദ്ധമാകാതിരുന്നാല്‍ വരുംതലമുറയില്‍ അവര്‍ സൃഷ്ടിക്കുന്ന ധാര്‍മികന്യൂനതകള്‍ അവരുള്‍ക്കൊള്ളുന്ന സമൂഹത്തെയാകെ കൊന്നുതിന്നുകയാണ് ചെയ്യുന്നതെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.
കൂട്ട മാനഭംഗങ്ങളെക്കുറിച്ച വാര്‍ത്തകള്‍ അതിന് നല്‍കുന്ന ശിക്ഷയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന കാര്യം ശുഭോദര്‍ക്കമാണ്. കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകള്‍ അവ ഇല്ലാതെയാക്കുവാനും, അങ്ങനെ സമൂഹത്തിന്റെ സുഗമമായ നിലനില്‍പിനും പര്യാപ്തമാവുന്നതാവണമെന്ന അടിസ്ഥാനതത്ത്വം പലപ്പോഴും നമ്മുടെ ശിക്ഷാസമ്പ്രദായങ്ങളിലൊന്നും പാലിക്കപ്പെടുന്നില്ല. ജനാധിപത്യത്തിന്റെ ശിക്ഷാരീതിയായി കൊട്ടിഘോഷിക്കപ്പെടുന്ന കരാഗ്രഹവാസം സമര്‍ഥരായ കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്നതാണെന്ന വസ്തുത നമ്മുടെ ജയിലുകള്‍ക്കകത്തുനിന്ന് പുറത്തുവന്നവര്‍ എന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടും. ബസ് യാത്രക്കിടെ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ദാരുണാവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കും സോണിയാഗാന്ധിയുടെയും ഷീലാദീക്ഷിതിന്റെയും വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തിയവര്‍ക്കുമെല്ലാം പ്രധാനമായും ആവശ്യപ്പെടാനുള്ളത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ്. മാനഭംഗത്തിന് വധശിക്ഷ നല്‍കണമെന്ന പൊതു ആവശ്യം പരിഗണിക്കുമെന്നും താന്‍ വ്യക്തിപരമായി അതിനെ പിന്തുണക്കുന്നുവെന്നുമുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമെ സമൂഹത്തില്‍ എല്ലാവര്‍ക്കും സമാധാനപൂര്‍വം ജീവിക്കാനാവുന്ന അവസ്ഥയുണ്ടാവൂയെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയതാണ്. ക്വുര്‍ആനിലെ ശിക്ഷാവിധികള്‍ പ്രാകൃതമാണെന്ന് സമര്‍ഥിക്കുവാന്‍ പേനയും നാവും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം ക്രൂരതകള്‍ ഇല്ലാതെയാക്കുവാനായി സൃഷ്ടിപരമായ നിര്‍ദേശങ്ങളൊന്നും നല്‍കാനില്ലെന്നതാണ് വാസ്തവം. 'പ്രതിക്രിയ ചെയ്യുന്നതിലാണ് നിങ്ങളുടെ ജീവന്‍' എന്ന ക്വുര്‍ആന്‍ വചനത്തിന്റെ ഉജ്ജ്വലത വ്യക്തമാക്കുന്നതാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനം അടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച വാര്‍ത്തകളെന്നുള്ളതാണ് വസ്തുത.
"ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍)''(ക്വുര്‍ആന്‍ 2:179)
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്തുകൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചിന്തിക്കുകയും അതിനുള്ള സൃഷ്ടിപരവും പ്രായോഗികവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ സന്നദ്ധമാവാതിരുന്നാല്‍ നമ്മുടെയെല്ലാം ജീവിതം വളരെ ദുഷ്കരമാവുകയാകും ഫലം. സ്ത്രീ സൌന്ദര്യപ്രദര്‍ശനത്തിന്റെ വ്യാപകവല്‍ക്കരണമാണ് പെണ്ണുങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന പ്രധാനപ്പെട്ട വില്ലനെന്ന വസ്തുത വിളിച്ചുപറയാന്‍ അക്കാര്യം അറിയുന്നവര്‍ക്കുതന്നെ പേടിയാണ്, മാര്‍ക്കറ്റിംഗ് എന്ന പേരില്‍ നടക്കുന്ന സൌന്ദരപ്രദര്‍ശനത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ നിലനില്‍പ് എന്നതിനാല്‍ അക്കാര്യം തുറന്ന് പറയുന്നത് തങ്ങളുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിവരവും വിവേകവുമുള്ളവര്‍പോലും ഭയപ്പെടുന്നു. സ്ത്രീ സൌന്ദര്യം കാണുന്നത് പുരുഷശരീരത്തില്‍ ടെസ്റോസ്ററാണിന്റെ ഉല്‍പാദനത്തിന് നിമിത്തമാകുമെന്നും അത് അവനെ ലൈംഗികമായി ഉത്തേജിപ്പിക്കുവാനുള്ളതാണെന്നും ഉല്‍പാദിപ്പിക്കപ്പെട്ടശേഷം വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്ത ടെസ്റോസ്ററോണ്‍ പുരുഷനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നുമുള്ള വസ്തുതകള്‍ അന്തസ്രാവീ വ്യവസ്ഥയെക്കുറിച്ച പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്ന വസ്തുത അറിയാവുന്നവര്‍തന്നെ മൂടിവെക്കുകയാണ് ചെയ്യുന്നത്. സൌന്ദര്യപ്രദര്‍ശനം പുരുഷനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് എന്നുവന്നാല്‍ ഉദാര മുതലാളിത്തത്തെയും മാര്‍ക്കറ്റിംഗിനെയുമെല്ലാമാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യേണ്ടിവരികയെന്നറിയാവുന്നവര്‍ ഇത്തരം പഠനങ്ങളെ മൂടിവെക്കുകയും ചര്‍ച്ചകളെ യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഇസ്ലാമികമായ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമുള്ള 'അവര്‍ തിരിച്ചറിയപ്പെടാതിരിക്കുവാനും ആക്രമിക്കപ്പെടാതിരിക്കുവാനും അതാണ് അനുയോജ്യം' (ക്വുര്‍ആന്‍ 33:59) എന്ന പ്രസ്താവന ശ്രദ്ധേയമാണ്. മാന്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവള്‍ തിരിച്ചറിയപ്പെടണമെന്നും അതിന് അവളുടെ വസ്ത്രധാരണം മാന്യമായിരിക്കണമെന്നും വ്യക്തമാക്കപ്പെടുന്നതോടൊപ്പം അവള്‍ ആക്രമിക്കപ്പെടാതിരിക്കുവാന്‍കൂടി ഇസ്ലാമിക വസ്ത്രധാരണം നിമിത്തമാകുമെന്നും വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സൌന്ദര്യപ്രദര്‍ശനത്തിന്റെ വ്യാപകവല്‍ക്കരണംകൂടി കാരണമാകുന്നുവെന്ന വസ്തുത ഈ രംഗത്തെ ഇസ്ലാമിക നിര്‍ദേശങ്ങളുടെ മാനവികത വ്യക്തമാക്കുന്നതാണ്. ഹിജാബ് അടിമത്തമാണെന്ന മുതലാളിത്തത്തിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കൊന്നും തന്നെ കുറ്റകൃത്യങ്ങളുടെ പ്രതിപട്ടികയിലേക്ക് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കൊണ്ടുവരുന്നതിന് താല്‍പര്യമുണ്ടാവുകയില്ലെന്നുറപ്പാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചെറിയ ശബ്ദത്തിന്റെ ഉടമസ്ഥന്‍മാരാകട്ടെ എന്താണ് മാന്യമായ വസ്ത്രധാരണം എന്ന് വ്യക്തമാക്കാന്‍ കഴിയാത്ത ഗതികേടിലാണുതാനും. ഹിജാബിനെക്കുറിച്ച ഇസ്ലാമികനിര്‍ദേശങ്ങളുടെ പ്രസക്തി ഇവിടെയാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്നുമാത്രം പറഞ്ഞുപോകാതെ, മുന്‍കയ്യും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ശരീരഭാഗങ്ങള്‍ മുഴച്ചുകാണാത്ത രൂപത്തില്‍ മൂടുകയാണ് വേണ്ടതെന്ന് പഠിപ്പിക്കുകവഴി കൃത്യവും വ്യക്തവും മാനവികവുമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇസ്ലാം ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാകുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന ഇസ്ലാമികനിര്‍ദേശങ്ങള്‍ ഉറക്കെ പറയുകയും അവയുടെ മാനവികത വ്യക്തമാക്കി സമൂഹത്തെ ഇസ്ലാമിന്റെ സത്യതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യതയുള്ളവരാണ് ഇസ്ലാമികപ്രബോധകന്‍മാര്‍. അവര്‍ അതിന് സന്നദ്ധമാകേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)

No comments: