Followers

Monday, July 21, 2014

ഭ്രൂണം മുതല്‍ പരാഗണം വരെ; ഡോകിന്‍സിന്റെ അന്ധത അവസാനിക്കുന്നില്ല!

 സ്നേഹസംവാദം മാസിക 2014 ജൂലൈ ലക്കത്തിൽ അലി ചെമ്മാടിന്റെ ലേഖനം 

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു – 

ഭാഗം 11

ഗ്രന്ഥത്തിലെ എട്ടാം അദ്ധ്യായത്തിന്റെ തലക്കെട്ട് “’ഒമ്പത് മാസംകൊണ്ട് നിങ്ങളത് സ്വയം ചെയ്തിരിക്കുന്നു’(212) എന്നാണ്. ഈ തലക്കെട്ടിലൂടെ ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യന്റെ ഗര്‍ഭാവസ്ഥയില്‍ രണ്ട് അര്‍ദ്ധ കോശങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു മനുഷ്യന്‍ രൂപപ്പെടുന്നതും, ഒരു കോശം ശതകോടിക്കണക്കിന് വര്‍ഷങ്ങളിലൂടെ പരിണമിച്ച് ഇന്നത്തെ ജൈവ സസ്യവൈവിധ്യം രൂപപ്പെട്ടു എന്ന പരിണാമവാദികളുടെ വിശ്വാസവും താരതമ്യപ്പെടുത്തുന്നതിനാണ്. ഇതിനോടനുബന്ധിച്ച് അദ്ധ്യായത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഒരു സംഭവം അത്യാവശ്യം പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനും, പരിണാമ ജീവശാസ്ത്രജ്ഞനുമായിരുന്ന ജെ.ബി.എസ് ഹാള്‍ഡെയിനോട് (J. B. S. Haldane)(213) ഏതോ ഒരു സ്ത്രീ ചോദിച്ചു എന്ന് പറയപ്പെടുന്ന ചോദ്യവും, അദ്ദേഹം നല്‍കി എന്നവകാശപ്പെടുന്ന ഉത്തരവും ഭാവനാത്മകമായി അവതരിപ്പിക്കുന്നുണ്ട് ഡോകിന്‍സ്. അതിങ്ങനെ വായിക്കാം:

”പ്രസ്തുത വനിതയും ജെ.ബി.എസ്. ഹാള്‍ഡെയിനും തമ്മിലുള്ള സംവാദം ഏതാണ്ടിപ്രകാരമായിരുന്നു:

പരിണാമ സന്ദേഹി-പ്രൊഫസര്‍ ഹാള്‍ഡെയിന്‍, പരിണാമം നടക്കാന്‍ ശതകോടി വര്‍ഷങ്ങള്‍ ആവശ്യമാണെന്ന് താങ്കള്‍ പറയുന്നു. അതങ്ങനെയാണെന്ന് സമ്മതിച്ചാല്‍ പോലും കേവലം ഒരു കോശം വികസിച്ച് അതിസങ്കീര്‍ണമായ മനുഷ്യശരീരമുണ്ടായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. കേവലം ഒരു കോശത്തില്‍ നിന്ന് പിന്നീട് ബില്യന്‍കണക്കിന് കോശങ്ങളുടെ സംഘടിതസംയോജനം വഴി അസ്ഥികളും പേശികളും ഞരമ്പുകളും രൂപം കൊള്ളുകയും ദശകങ്ങളോളം നിങ്ങളുടെ രക്തക്കുഴലുകളും വൃക്കയിലെ ട്യൂബൂള്‍സും ആവിര്‍ഭവിക്കുകയും അതിനൊക്കെ പുറമെ ചിന്തിക്കാനും സംസാരിക്കാനും അനുഭവിക്കാനും ശേഷിയുള്ള ഒരു മസ്തിഷ്‌കം വികസിച്ചുണ്ടാവുകയും ചെയ്തുവെന്നു പറഞ്ഞാല്‍ തീര്‍ത്തും അവിശ്വസനീയമാണ്.

ജെ.ബി.എസ്. ഹാള്‍ഡെയിന്‍- "പക്ഷെ ഭവതി, നിങ്ങളത് സ്വയം ചെയ്തിരിക്കുന്നു; കേവലം ഒമ്പത് മാസമേ അതിനു വേണ്ടി വന്നിട്ടുള്ളൂ."
ഹാള്‍ഡെയിന്റെ അപ്രതീക്ഷിതമായ രീതിയിലുള്ള പ്രതികരണംമൂലം ചോദ്യകര്‍ത്താവിന് കുറച്ചുനേരം സമനില നഷ്ടപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ടാവാം. കാറ്റുപോയി എന്നൊക്കെ പറയുന്നത് ഇവിടെ ഒരു ന്യൂന പ്രസ്താവനയാണ്.”(214)
J.BS. Hldane

തുടര്‍ന്ന് ഡോക്കിന്‍സ് എഴുതുന്നു: ”ഒരുതരത്തില്‍ നോക്കിയാല്‍ ഹാള്‍ഡെയിന്റെ മറുപടി അവരെ തൃപ്തയാക്കിയിട്ടുണ്ടാവില്ലെന്ന് ഊഹിക്കാവുന്നതാണ്. ആ സന്ദര്‍ഭത്തില്‍ അവരെന്തെങ്കിലും അനുബന്ധ ചോദ്യങ്ങളുതിര്‍ത്തോ എന്നെനിക്കറിയില്ല. ഉണ്ടെങ്കില്‍ അതൊരുപക്ഷെ ഇപ്രകാരമായിരുന്നിരിക്കണം;

പരിണാമ സന്ദേഹി- 'ഓ, ശരി. ഭ്രൂണ വികാസം ജനിതക നിര്‍ദ്ദേശമനുസരിച്ചാണല്ലോ. പ്രകൃതി നിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞു എന്ന് താങ്കള്‍ വിശേഷിപ്പിച്ച ശരീരം എങ്ങനെ നിര്‍മ്മിക്കണമെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണവ. വീണ്ടും പറയട്ടെ, ശതകോടിക്കണക്കിനു വര്‍ഷം ലഭ്യമാണെങ്കിലും അത്തരമൊരു പരിണാമം സംഭവിക്കുമെന്ന് എനിക്ക് വിശ്വസിക്കാനാവില്ല.”(215)

എന്തിനായിരുന്നു ഈ സങ്കല്‍പചോദ്യങ്ങളും ഉത്തരങ്ങളും പടച്ചുണ്ടാക്കിയതെന്ന് വ്യക്തമാണ്. മനുഷ്യ സിക്താണ്ഡം ഗര്‍ഭാശയത്തില്‍ വെച്ച് വിഭജിച്ച് വളര്‍ന്ന് ജനിച്ച ഒരു പരിപൂര്‍ണ്ണ മനുഷ്യനായി ജീവിക്കുന്നു. അതുപോലെ ഒരു ഏകകോശ ജീവി എന്തുകൊണ്ട് സഹസ്രകോടി കൊല്ലങ്ങളിലൂടെ ദ്വികോശ ജീവിയും ബഹുകോശ ജീവിയുമായി പരിണമിച്ച് ഇന്നത്തെ ജൈവസസ്യ വൈവിധ്യങ്ങള്‍ ഉടലെടുത്തുകൂടാ എന്ന ‘കിടിലന്‍’ ചോദ്യമാണ് ഡോകിന്‍സ് വായനക്കാരന്റെ മുന്നിലേക്കെറിയുന്നത്. കോശവിഭജനവും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നമുക്ക് ചര്‍ച്ച ചെയ്യാം.
പരിണാമവിശ്വാസികളുടെ സങ്കല്‍പത്തില്‍ പ്രാഥമിക ജീവവസ്തു തികച്ചും യാദൃഛികമായി ഉണ്ടായിക്കിട്ടി. അതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ഡോകിന്‍സ് ഏറെ പരിശ്രമിക്കുന്നില്ല. ഏതായാലും അമിനോ ആസിഡോ R. N. Aയോ D. N. Aയോ ഡോകിന്‍സിന്റെ ചര്‍ച്ചകളില്‍ ആഴത്തില്‍ വിഷയീഭവിക്കുന്നില്ല. എന്നാലും ഉപരിപ്ലവമായി അതും പറഞ്ഞുപോകുന്നുണ്ട്. അതിലേക്ക് പിന്നീട് തിരിച്ചുവരാം. ഇവിടെ ഡോകിന്‍സ് ഗര്‍ഭസ്ഥ മനുഷ്യശിശുവിന്റെ വളര്‍ച്ചാഘട്ടങ്ങള്‍ ചിത്രം സഹിതം ഒരല്‍പം വിശദീകരിക്കുന്നുണ്ട്. കളർ പേജ് 14ല്‍ (ചില ചിത്രങ്ങളും ഫോട്ടോകളും അതിന്റെ ആകര്‍ഷണീയത കുറയാതെ ലാമിനേറ്റഡ് പേപ്പറില്‍ ഒരല്‍പ്പം വിശദീകരണത്തോടെ ചേര്‍ത്തതാണ് ഇവിടുത്തെ കളര്‍ പേജുകള്‍) 13 ചിത്രങ്ങളുടെ സഹായത്തോടെ ബീജസങ്കലനം നടന്ന് സിക്താണ്ഡം മുതല്‍ പ്രസവും കഴിഞ്ഞ് പൊക്കിള്‍കൊടി വേര്‍പ്പെടുത്തുന്ന ഒരു കുഞ്ഞിന്റെ ചിത്രം വരെ നമ്പറിട്ട് നല്‍കിയിരിക്കുന്നത് ഏറെ ആകര്‍ഷണീയവും പഠനാര്‍ഹവും തന്നെയാണ്.(216)

ഇനി മനുഷ്യഭ്രൂണ(Zygote) വളര്‍ച്ചയെന്തെന്ന് ചിന്തിക്കാം. ലൈംഗിക പ്രായപൂര്‍ത്തിയെത്തിയ പുരുഷന്‍ തന്റെ ജീവിത കാലത്തിനിടക്ക് ബില്യന്‍ കണക്കിന് ബീജം (Sperm) ഉല്‍പാദിപ്പിക്കുന്നു. അത് അവന്റെ വൃഷണത്തിലാണ് നടക്കുന്നത്. 4-5 സെന്റീമീറ്റര്‍ നീളവും, 2-3 സെന്റിമീറ്റര്‍ വീതിയുമുള്ള, പയര്‍മണിയുടെ ആകൃതിയുള്ള, ശരീരത്തില്‍ ലിംഗത്തിനു താഴെയായി വൃഷ്ണസഞ്ചി(Scrotum)യില്‍ തൂങ്ങിക്കിടക്കുന്ന ഒരു ജോഡി ഗ്രന്ഥികളാണ് വൃഷണങ്ങള്‍(Testicles). പുരുഷ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന വൃഷണങ്ങള്‍ Spermatogonia)യെന്ന കോശനിരയില്‍ നിന്നാണ് ബീജമുണ്ടാകുന്നത്. കൗമാര പ്രായത്തില്‍ ഈ കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. ഈ വിഭജനം ഒരു സങ്കീര്‍ണ പ്രക്രിയയാണ്. സ്‌പെര്‍മാറ്റോഗോണിയ വിഭജിക്കപ്പെട്ട് പ്രൈമറി സ്‌പെര്‍മാറ്റോസൈറ്റ് (Primary Spermatocyte) എന്ന കോശങ്ങളുണ്ടാകുന്നു. ഈ കോശങ്ങള്‍ അതിവേഗം പൂര്‍ണവളര്‍ച്ച പ്രാപിക്കുകയും അവ ഒരു പ്രത്യേക രീതിയിലുള്ള കോശ വിഭജനത്തിന് വിധേയമാവുകയും ചെയ്യുന്നു. ഊനഭംഗം (Meiosis) എന്ന് വിളിക്കപ്പെടുന്ന ഈ കോശവിഭജന രീതി വഴി സെകന്ററി സ്‌പെര്‍മാറ്റോസൈറ്റുകള്‍ രൂപപ്പെടുന്നു. ഈ വിഭജനത്തോടെ 46 ക്രോമസോമുകളുള്ള പ്രൈമറി സ്‌പെര്‍മാറ്റോസൈറ്റുകള്‍ 23 ക്രോമസോമുകള്‍ മാത്രമുള്ള അര്‍ദ്ധ ബീജ കോശങ്ങളായി മാറുന്നു.

വൃഷണത്തിനകത്തുള്ള ബീജനാളികളില്‍ (Seminiferous tubules) വച്ചാണ് ഇത് നടക്കുന്നത്. ഇങ്ങനെ, ഈ നാളികളില്‍ ഉല്‍പാദിക്കപ്പെടുന്ന ബീജങ്ങള്‍ വൃഷണത്തോട് തൊട്ടുകിടക്കുന്ന അധിവൃഷ്ണിക(Epididymis)യില്‍ ശേഖരിക്കപ്പെടുകയും അവിടെ വെച്ച് അവ പ്രായപൂര്‍ത്തിയാവുകയും ചലനശേഷി ആര്‍ജ്ജിക്കുകയും ചെയ്യുന്നു. അധിവൃഷ്ണികയോട് ബന്ധപ്പെട്ട് കിടക്കുന്ന ബീജനാളിയിലൂടെ (Vas deferens) മൂത്രനാളത്തില്‍ എത്തി മൂത്രാശയത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു ശുക്ലസഞ്ചികള്‍ (Seminal Vesicles) ഉല്‍പാദിപ്പിക്കുന്ന വെളുത്ത് വഴുവഴുപ്പുള്ള ശുക്ലദ്രവത്തില്‍ കൂടിക്കലര്‍ന്നാണ് ഉല്‍സര്‍ജിക്കുന്നത്. പുരുഷന്‍ ഒരു തവണ സ്രവിക്കുന്നത് 200 കോടിയോളം ബീജങ്ങളാണ്. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ 20/40 കോടി ബീജങ്ങള്‍ ഉണ്ടാവും. ഈ ഇരുനൂറ് കോടി ബീജങ്ങളില്‍ നിന്ന് ഒരൊറ്റ ബീജം മാത്രമാണ് അണ്ഡവുമായി യോജിച്ച് ഭ്രൂണമായിമാറുന്നത്.(217)

സ്വന്തം വര്‍ഗ്ഗം നിലനിര്‍ത്തുന്നതിന് പുരുഷന്റെ ജീവശാസ്ത്രപരമായ പങ്ക് ഒരു ബീജമാണെങ്കില്‍ സ്ത്രീ നല്‍കുന്ന ആദ്യ ഓഹരി അണ്ഡമാണ് (Ovum). ഗര്‍ഭാശയത്തിന്റെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന ഒരു ജോഡി അണ്ഡാശയങ്ങളാണ് (Ovary) അണ്ഡോല്‍പാദനം നടത്തുന്നത്. 4 സെന്റി മീറ്റര്‍ നീളവും, 3 സെന്റി മീറ്റര്‍ വീതിയും, 2 സെന്റി മീറ്റര്‍ ഘനവും 4-8 ഗ്രാം തൂക്കവും ബദാംപരിപ്പിന്റെ ആകൃതിയുമാണിതിന്. പെണ്‍കുഞ്ഞിന്റെ ഭ്രൂണദശയില്‍ അവളുടെ അണ്ഡാശയങ്ങളില്‍ ഒരു കോടിയോളം അണ്ഡങ്ങലുണ്ടായിരിക്കും. അവള്‍ ജനിക്കുന്നതിന്റെ മുമ്പേ തന്നെ ഇതില്‍ മഹാഭൂരിഭാഗവും നശിച്ചിരിക്കും. അവള്‍ ജനിക്കുന്ന സമയം അവളുടെ അണ്ഡാശയത്തില്‍ 20 ലക്ഷത്തോളം അണ്ഡങ്ങള്‍ ബാക്കി നില്‍ക്കും. അവള്‍ പ്രായപൂര്‍ത്തിയെത്തുന്നതിനിടക്ക്  വീണ്ടും കുറേ അണ്ഡങ്ങള്‍ നശിച്ചിരിക്കും. എന്നാലും അവളില്‍ മൂന്ന് ലക്ഷത്തോളം അണ്ഡങ്ങള്‍ നിലനില്‍ക്കും. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശമാണ് അണ്ഡമെന്ന അര്‍ദ്ധകോശം. ഗോളാകൃതിയിലുള്ള ഈ അര്‍ദ്ധകോശത്തില്‍ ജനിതക വസ്തുക്കളെ വഹിക്കുന്ന കേന്ദ്രവും (Nucleus) ബീജസങ്കലനത്തിനുശേഷം ഭ്രൂണ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ പോഷകങ്ങളും ഉള്‍ക്കൊള്ളുന്നു.

പെണ്‍കുട്ടിക്ക് ഏകദേശം എട്ട് വയസ്സാകുമ്പോള്‍ മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസില്‍ നിന്ന് നാഡീയ ഹോര്‍മോണ്‍ (Neuro hormone) ഉല്‍പാദിപ്പിക്കപ്പെടുകയും അത് പിറ്റിയൂട്ടറിഗ്രിസ്ഥിക്ക് (pituitary gland) അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ആജ്ഞ നല്‍കുകയും ചെയ്യുന്നു. ഉത്തേജിതമാകുന്ന അണ്ഡാശയങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ (Oestrogen hormone) ഉല്‍പാദിപ്പിക്കാനാരംഭിക്കുകയും അതിന്റെ പ്രവര്‍ത്തനഫലമായി മെല്ലെ മെല്ലെ അവള്‍ കുമാരിയായി പരിണമിക്കുകയും ചെയ്യുന്നു. പിറ്റിയൂട്ടറിയുടെ ഉത്തേജനഫലമായി അണ്ഡാശയങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങള്‍ ഫോളിക്കിള്‍ (Follicle) അറയില്‍ വളരാന്‍ തുടങ്ങുന്നു. ഇരുപതോളം അണ്ഡങ്ങള്‍ വളരാന്‍ തുടങ്ങുന്നുവെങ്കിലും ഒരാഴ്ചക്കകം ഒന്ന് മാത്രം പെട്ടെന്ന് വളരുകയും മറ്റുള്ളവ നശിക്കുകയും ചെയ്യുന്നു. അണ്ഡം വളരുന്ന ഫോളിക്കിള്‍ അറയില്‍ അണ്ഡത്തോടൊപ്പം മറ്റു ചില ദ്രവങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ പ്രധാനം ഹ്യലുറോണിക് ആസിഡ് (Hyaluronic acid) ആണ്. ഫോളിക്കിനകത്ത് അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ തലച്ചോറിന്റെ നിര്‍ദ്ദേശപ്രകാരം ലൂറ്റിനൈസിങ്ങ് ഹോര്‍മോണ്‍ (Lutenizing hormone) ഉല്‍പാദിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഫോളിക്കിള്‍ അറയില്‍ സ്റ്റിഗ്മ (Stigma) എന്ന സുഷിരമുണ്ടാവുകയും അണ്ഡവും ഹല്യൂറോണിക് ആസിഡും ഒരുമിച്ച് തെറിച്ച് ചാടുകയും ചെയ്യുന്നു. ഇതില്‍ അണ്ഡം മാത്രം പതുക്കെ പതുക്കെ ഫെലോപിയന്‍ നാളി (Fellopian tube) വഴി ഗര്‍ഭാശയം (Uterus) ലക്ഷ്യമാക്കി നീങ്ങുന്നു. അണ്ഡസ്ഖലനം നടന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുരുഷ ബീജവുമായി ചേരാന്‍ സാധിച്ചാല്‍ ആ സിക്താണ്ഡം ഗര്‍ഭാശയത്തില്‍ ഒട്ടിപ്പിടിച്ച് ഭ്രൂണമായും പിന്നീട് കുഞ്ഞായും വളരുന്നു. അല്ലാത്തപക്ഷം അത് നശിക്കുന്നു. 28 ദിവസം ഋതുചക്രമുള്ള സ്ത്രീകളില്‍ അണ്ഡോല്‍സര്‍ജനം നടക്കുന്നത് ഋതുചക്രത്തിലെ 14-ാം ദിവസമായിരിക്കും. ഇങ്ങനെ അണ്ഡോല്‍പാദനം നടക്കുന്നതിന്റെ മുന്നൊരുക്കമായി ഗര്‍ഭപാത്രവും ചില തയ്യാറെടുപ്പുകള്‍ നടത്തുന്നു. തന്നിലേക്ക് വരാന്‍ സാധ്യതയുള്ള അഥിതിയായ ഭ്രൂണത്തെ സ്വീകരിക്കാന്‍ ഗര്‍ഭപാത്രം തയ്യാറെടുക്കുന്നതെങ്ങനെയെന്ന് നോക്കാം.

അണ്ഡാശയം ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കാന്‍ ആരംഭിക്കുന്നതോടെ ഗര്‍ഭാശയം ഊര്‍ജ്ജസ്വലമാവുകയും അതിന്റെ വലുപ്പം ഒരല്‍പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുതിയ ചില ഗ്രന്ഥികള്‍ ആവിര്‍ഭവിക്കുകയും അവ വലുതാവുകയും ചെയ്യുന്നതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിന്റെ ഘനം 1 മില്ലി മീറ്ററില്‍ നിന്ന് 4 മില്ലി മീറ്ററോളമായി വര്‍ദ്ധിക്കുന്നു.
അപ്പോഴേക്കും അണ്ഡോല്‍സര്‍ജ്ജനവും നടക്കുന്നു. അണ്ഡത്തെ സ്വതന്ത്രമാക്കിയ ഫോളിക്കിളില്‍ ചില കോശങ്ങള്‍ വളര്‍ന്ന് വരികയും മഞ്ഞക്കരു (Corpus Iuteum) എന്ന ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതില്‍ നിന്നുള്ള പ്രോജസ്റ്റ്രോണ്‍ ഹോര്‍മോണിന്റെ (Progesteron hormone) സ്വാധീനമാണ് എന്‍ഡോമെട്രിയത്തിലെ മാറ്റങ്ങള്‍ക്ക് കാരണം. ഇതൊക്കെ തന്നെ നവാതിഥിയായ സിക്താണ്ഡത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളാണ്.

ഈ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഗര്‍ഭധാരണം നടന്നില്ല എങ്കില്‍ തീര്‍ച്ചയായും എല്ലാം നഷ്ടമാണ്. ഇത് മനസ്സിലാകുന്ന മഞ്ഞക്കരു തന്റെ ജോലി നിര്‍ത്തിവെക്കുന്നു. അതോടെ ഈസ്ട്രജന്‍, പ്രോജസ്റ്റ്രോണ്‍ അളവ് പെട്ടെന്ന് താഴുന്നു. അതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിലെ വളര്‍ച്ചയെല്ലാം അടര്‍ന്ന് വീണ് രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇതാണ് ആര്‍ത്തവം. ഇതേ ചക്രം അടുത്ത മാസങ്ങളിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീ ഋതുമതി ആയ നാള്‍ തുടങ്ങി 45-50 വയസ് വരെ ഇത് ആവര്‍ത്തിക്കുന്നു. ഈ ചക്രം ഏകദേശം 450 തവണ തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നര്‍ത്ഥം.

ഇനി ഗര്‍ഭാശയത്തിലെ കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങള്‍ കോശവിഭജനവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യാം. അണ്ഡാശയങ്ങളും ഗര്‍ഭാശയവും ഫെലോപിയന്‍ നാളിയും ഫോളിക്കിള്‍ അറകളും കോര്‍പസ് ലൂറ്റിയവും അണ്ഡവും ഹ്യലൂറോണിക് ആസിഡും ഈസ്ട്രജന്‍, പ്രോസ്റ്റ്രജന്‍, പ്രൊജസ്‌ട്രോണ്‍, ലൂറ്റിനൈസിങ്ങ് തുടങ്ങിയ ഹോര്‍മോണുകളും, പിറ്റിയൂട്ടറി ഗ്രന്ഥിയും തുടങ്ങി വിവിധ ഘടകങ്ങള്‍ ഹൈപ്പോ തലാമസ് എന്ന സൂപ്പര്‍ പവറിന്റെ നിയന്ത്രണ നിര്‍ദ്ദേശപ്രകാരം ഒത്തൊരുമിച്ച് സമയാസമയങ്ങളില്‍ തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ മകുടോദാഹരണമാണ് അണ്ഡോല്‍പാദനവും ഋതു ചക്രവും. ഗര്‍ഭധാരണം നടക്കുകയാണെങ്കില്‍ അത് ഇതിലേറെ സങ്കീര്‍ണമാണ്. ഇതിലെ ഓരോ ഘടകവും കുറ്റമറ്റ രീതിയില്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയാല്‍ മാത്രമെ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു ചെറിയ ഘടകത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ അതിന്റെ പരിണിതഫലം ഏറെ ദൂരവ്യാപകമായിരിക്കും .(218)

ഈ സംവിധാനത്തെയും ഡോകിന്‍സിന്റെ ഒഴുക്കന്‍മട്ടിലുള്ള പരിണാമത്തെളിവുകളെയും വിശകലനം ചെയ്യുക. അദ്ദേഹം ഒറിഗാമിയെന്ന ജപ്പാനീസ് കരവിരുതിനെക്കുറിച്ച് പറഞ്ഞ് അത് ഭ്രൂണവളര്‍ച്ചയുമായി ബന്ധപ്പെടുത്തുന്നത് കാണുക: ”മരിച്ച കടലാസിന് പകരം ജീവനുള്ള ജൈവകലയുടെ പാളിമടങ്ങിയും അകത്തേക്ക് തിരിഞ്ഞും ചുഴികളുണ്ടാക്കിയും വളരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് കരുതുക. ആ വളര്‍ച്ച ചില ഭാഗങ്ങളില്‍ കൂടിയും മറ്റിടങ്ങളില്‍ ഭിന്ന അനുപാതത്തിലുമാണെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ആ പാളി സ്വയം വലിഞ്ഞു നീളാനും മടങ്ങിയൊടിയാനുമൊക്കെയുള്ള ഒരു സാധ്യതയുണ്ട്. ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക. കേവലം ആവേശകരമായ ഒരു സാധ്യത മാത്രമായി അതിനെ പരിമിതപ്പെടുത്തേണ്ടതില്ല. ശരിക്കും അതാണ് സംഭവിക്കുന്നത്.”(219) ”ഭ്രൂണ ശാസ്ത്രം വളരെ സങ്കീര്‍ണമാണെന്ന് തോന്നും; ശരിക്കും അങ്ങനെ തന്നെയാണുതാനും. അപ്പോഴും ഒരു പ്രധാന വസ്തുത ഗ്രഹിക്കുന്നതിന് പ്രയാസമില്ല. അതായത് ഇവിടെയെല്ലാം നാം ബന്ധപ്പെടുന്നത് പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന പ്രക്രിയകളുമായിട്ടാണ്.”(220)


zygote
ഭ്രൂണ ശാസ്ത്രത്തിലെ ബീജോല്‍പ്പാദനവും അണ്ഡോല്‍പ്പാദനവും നാം ചര്‍ച്ച ചെയ്തു.  വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടുത്തരവാദിത്തത്തില്‍ നടക്കുന്ന ഒരു മഹാ ഫാക്ടറിയേക്കാളും സങ്കീര്‍ണമാണ് ബീജോല്‍പാദനത്തിലെ ഓരോ ഘടകവും എന്ന് നാം മനസ്സിലാക്കി. ഇവിടെയൊന്നും പ്രാദേശിക നിയമങ്ങളല്ല, പ്രത്യുത ഒരു യൂണിവേഴ്‌സല്‍ നിയമമനുസരിച്ച് വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്.

അതിലേറെ സങ്കീര്‍ണമാണ് അണ്ഡോല്‍പാദനം. അണ്ഡോല്‍പാദനത്തിലെ വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം പ്രാദേശിക നിയമങ്ങളെ മാത്രം ആശ്രയിച്ചല്ല, മറിച്ച് അന്തര്‍ദേശീയ നിയമങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പതിനഞ്ചില്‍ കുറയാത്ത  ഘടകങ്ങളും പദാര്‍ത്ഥങ്ങളും ഹോര്‍മോണുകളും സംയുക്തമായാണ് ഒരു അണ്ഡോല്‍പാദനം നടത്തുന്നതും ആ അണ്ഡം പുരുഷ ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണം നടന്നാല്‍ ആ സിക്താണ്ഡത്തെ സ്വീകരിച്ച് ശിശുവായി വളര്‍ത്താനും അഥവാ ഗര്‍ഭധാരണം നടന്നില്ല എങ്കില്‍ നടത്തിയ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും ഉപേക്ഷിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പ്രാദേശിക നിയമങ്ങള്‍ (local law) അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിരുത്തരവാദപരമായി വെറുതെ ഊഹിച്ചാലും ജല്‍പിച്ചാലും അതില്‍ ശാസ്ത്രത്തിന്റെയോ സത്യസന്ധതയുടെയോ പൊടിപോലും ഉണ്ടാവില്ല. അണ്ഡവും ബീജവും സ്വന്തം നിലക്ക് തന്നെ ഇതിലേറെ  പ്രശ്‌നസങ്കീര്‍ണമാണ്. ബീജോല്‍പാദനത്തെക്കുറിച്ച് നാം മനസ്സിലാക്കി. സ്‌പെര്‍മാറ്റോഗോണിയ എന്ന പൂര്‍ണ കോശത്തില്‍ നിന്ന് (46 ക്രോമസോമുകള്‍ ഉള്‍ക്കൊള്ളുന്നു മനുഷ്യകോശത്തില്‍) പ്രാഥമിക സ്‌പെര്‍മാറ്റോസൈറ്റ് കോശങ്ങളുണ്ടാവുകയും ശേഷം ഊനഭംഗ കോശവിഭജന (Meiosis) ത്തിന് വിധേയമായി 23 ക്രോമസോമുകള്‍ മാത്രമുള്ള ദ്വിതീയ സ്‌പെര്‍മാറ്റോസൈറ്റ് കോശമാവുകയും ചെയ്യുന്നു. തുടര്‍ന്ന് അത് വളര്‍ച്ചയെത്തി ബീജമാവുന്നു.

പുരുഷന്റെ 23 ക്രോമസോമുകള്‍ മാത്രമടങ്ങിയ അര്‍ദ്ധകോശത്തെ (പൂര്‍ണ വളര്‍ച്ചയെത്തിയ ബീജത്തെ) സ്വീകരിക്കാന്‍ എവിടെയോ ഒരു അര്‍ദ്ധകോശവും (അണ്ഡം) അത് ഉല്‍പാദിപ്പിക്കപ്പെട്ട ഒരു പെണ്ണും അവളുടെ ലൈംഗിക പ്രത്യുല്‍പാദന സംവിധാനങ്ങളും ഒരുങ്ങി നില്‍ക്കുന്നു. തിരിച്ച് പെണ്ണിന്റെ ഓവറിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ട് ഫെലോപിയന്‍ നാളി വഴി ഗര്‍ഭാശയത്തിലേക്ക് പുരുഷ ബീജത്തെ തിരഞ്ഞ് പോകുന്ന പെണ്ണിലെ അര്‍ദ്ധകോശം (പൂര്‍ണ വളര്‍ച്ചയെത്തിയ അണ്ഡം) എവിടെയോ ഒരു പുരുഷന്‍ തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അവന്‍ സ്രവിക്കുന്ന ബീജം കാത്തിരിക്കുന്നു.  സ്ത്രീയുടെ യോനിയില്‍ പുരുഷന്‍ തന്റെ ജനിതക പഥാര്‍ത്ഥമായ കോടിക്കണക്കിനു ബീജങ്ങള്‍ വിസര്‍ജിക്കുമെന്നും അതിലൊറ്റ ബീജം മാത്രം അണ്ഡത്തില്‍ തുളച്ചുകയറി അണ്ഡമെന്ന അര്‍ദ്ധകോശത്തെ പൂര്‍ണ കോശമായി രൂപാന്തരപ്പെടുത്തും എന്നും തുടര്‍ന്ന് ദ്വികോശവും ചതുര്‍കോശവും ബഹുകോശവും അങ്ങനെയങ്ങനെ ട്രില്യന്‍ കണക്കിനു കോശസമുച്ചയമായ പൂര്‍ണ മനുഷ്യനാകുമെന്നും ഏത് പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ സാധിക്കും? രണ്ടു വ്യത്യസ്ത വ്യക്തികളില്‍ – വ്യത്യസ്ത രാഷ്ട്രങ്ങളില്‍ (സ്ത്രീയും പുരുഷനും)- തികച്ചും പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് പരസ്പര പൂരകമായ പ്രത്യുല്‍പാദന അര്‍ദ്ധ കോശങ്ങള്‍ രൂപപ്പെടുത്തുക? അവ കീ-കീഹോള്‍ ചേര്‍ച്ച പോലെ എങ്ങനെ സംയോജിക്കും? ഏത് പ്രാദേശിക നിയമമാണ് പുരുഷനില്‍ എവിടെയോ ഉള്ള പെണ്ണിനെ കുറിച്ചും, അവളില്‍ തന്റെ വൃഷ്ണം രൂപംനല്‍കിയ അര്‍ധ കോശത്തെ സ്വീകരിക്കാനുള്ള പരിപൂര്‍ണ സംവിധാനത്തോടെയുള്ള ലൈംഗിക, പ്രത്യുല്‍പാദന സംവിധാനത്തെ കുറിച്ചും അതിന്റെ ഉല്‍പന്നമായ മറ്റൊരു അര്‍ധകോശം തന്റെ ബീജത്തെ കാത്തിരിക്കുന്നുവെന്നതിനെകുറിച്ചും അറിയുകയും അതിനനുസരിച്ച് ക്രിയാത്മകമായും ക്രമപ്രദമായും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്? ഏത് പ്രാദേശിക നിയമമാണ് പെണ്ണിന്റെ ഓവറിയിലെ ലക്ഷക്കണക്കിന് അണ്ഡങ്ങളില്‍ ഒന്നിന് മാത്രം മാസത്തിലൊരിക്കല്‍ പൂര്‍ണ വളര്‍ച്ചയെത്തി വൈദേശിക ബീജത്തെ സ്വീകരിക്കാനുള്ള കല്‍പന നല്‍കിയത്?  പ്രാദേശിക നിയമത്തിന്റെ പിന്നില്‍ പരിണാമം തെളിയിക്കാമെന്ന നിലപാടിലെ മൗഢ്യതയും വിഡ്ഢിത്തവും തിരിച്ചറിയാനുള്ള സമചിത്തതയും വിവേകവും നശിച്ചുപോയ ഡോകിന്‍സിനോട് സഹതപിക്കാനേ നമുക്ക് കഴിയൂ!

തീര്‍ന്നില്ല അല്‍പം കൂടി ബാക്കിയുണ്ട്.

ഈ ലേഖനത്തിന്റെതുടര്‍ഭാഗം ഇവിടെ ക്ലിക്കി വായിക്കാം

No comments: